കേരളത്തിൽ വിഭാഗീയത കൂടുന്നു: കാതോലിക്കാ ബാവാ
Mail This Article
കുവൈത്ത് സിറ്റി ∙ കേരളത്തിലെ സാമൂഹികാവസ്ഥയിൽ വിഭാഗീയതയുടെ ആഴം കൂടുന്നുവെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. കുവൈത്ത് മലങ്കര റീത്ത് മൂവ്‌മെന്റ് രജത ജൂബിലി ആഘോഷ സമാപനത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയതായിരുന്നു ബാവാ. കേരളത്തിൽ രണ്ട് സഭകൾ തമ്മിലുള്ള തർക്കം ക്രിസ്തീയ രീതിയിൽ മാത്രമേ പരിഹരിക്കാൻ കഴിയൂ.
അതിന് പല തലത്തിലും കൂടിയാലോചനകൾ നടക്കുന്നുണ്ട്. വിജയത്തിൽ എത്തുമെന്നു തന്നെയാണു പ്രതീക്ഷ. കുവൈത്തിലെ കെഎംആർഎം കഴിഞ്ഞ 25 വർഷം പാവപ്പെട്ടവർക്ക് വേണ്ടി സജീവ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ജോൺ തുണ്ടിയത്ത്, കെഎംആർഎം ഭാരവാഹികളായ ജേക്കബ് തോമസ്, ബിജു ജോർജ്, ബാബുജി ബത്തേരി, സുനിൽ ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കെഎംആർഎം രജത ജൂബിലി ആഘോഷം ഇന്ന് സമാപിക്കും
കുവൈത്ത് മലങ്കര റീത്ത് മൂവ്മെൻറ് (കെഎംആർഎം) രജതജൂബിലി ആഘോഷം ഇന്ന് സമാപിക്കും. അർദിയ അൽ നാസർ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് ഖാലിദ് അൽ സബാഹ്, ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ തുടങ്ങിയവർ സംബന്ധിക്കും. രജതജൂബിലിയുടെ ഭാഗമായി തുടക്കമിട്ട 50 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.