ആഴിമതിക്കെതിരായ പോരാട്ടം; ഖത്തർ മുന്നിലെന്നു സിഗ
Mail This Article
ദോഹ ∙ കായിക മേഖലയുടെ സുതാര്യത ഉറപ്പാക്കി അഴിമതിക്കെതിരെ പോരാടുന്നതിൽ ഖത്തർ മുന്നിലെന്നു സ്‌പോർട് സ് ഇന്റഗ്രിറ്റി ഗ്ലോബൽ അലയൻസ് (സിഗ) വൈസ് ചെയർമാൻ മുഹമ്മദ് ബിൻ ഹൻസാബ്. കായിക സമഗ്രതയും സുതാര്യതയും ഉറപ്പാക്കുന്നതിൽ ഖത്തർ വലിയ പിന്തുണയാണ് നൽകുന്നതെന്നും ഹൻസാബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കായിക മേഖലയിലെ സമഗ്രത ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഖത്തറിന്റേതെന്നും ഇന്റർനാഷനൽ സ്‌പോർട് സെക്യൂരിറ്റി സെന്റർ സിഇഒ (ഐസിഎസ്എസ്) കൂടിയായ ഹൻസാബ് പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങൾ മുൻനിർത്തി 2016 ൽ രൂപീകരിച്ചതാണ് പ്രഥമ രാജ്യാന്തര സംഘടനയായ സിഗ. കായിക രംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിൽ പിന്തുണ ഉറപ്പാക്കി മേഖലയിലെ വിവിധ രാജ്യങ്ങളിൽനിന്ന് സിഗയ്ക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിക്കുന്നുണ്ട്.
രാജ്യാന്തര തലത്തിൽ സിഗയുടെ പ്രവർത്തനം വിജയമാണ്. നിലവിൽ ഏഷ്യ, ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിലെ കായിക അഴിമതി തുടച്ചുനീക്കി സുതാര്യത ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.
അന്തർ മേഖലാ കായിക സമഗ്രത ഉച്ചകോടി ദോഹയിൽ
കായിക മേഖലയിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സിഗ അന്തർ-മേഖലാ കായിക സമഗ്രതാ ഉച്ചകോടിക്ക് ദോഹ വേദിയാകുന്നു. ഈ മാസം 16,17 തീയതികളിലാണ് സമ്മേളനം. ഐസിഎസ്എസ്, ഖത്തർ എയർവേയ്സ് എന്നിവയാണ് സിഗയുടെ സഹകരണത്തിലാണ് ഉച്ചകോടി നടത്തുന്നത്. സാംസ്‌കാരിക, കായിക മന്ത്രി സലേഹ് ബിൻ ഗാനിം അൽ അലി സമ്മേളനത്തിൽ പങ്കെടുക്കും. മധ്യപൂർവ ദേശം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി 60 വിദഗ്ധർ പങ്കെടുക്കും. മധ്യപൂർവ ദേശത്തെ കായിക മേഖലയിലെ അഴിമതിയുടെ ഗൗരവം ബോധ്യപ്പെടുത്തുക, അഴിമതിക്കെതിരെ പോരാട്ടം ശക്തമാക്കുക, സിഗയുടെ രാജ്യാന്തര മാനദണ്ഡങ്ങൾ നടപ്പാക്കാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.