ഓണം നല്ലോണമാക്കി മലയാളിക്കൂട്ടായ്മകൾ
Mail This Article
ദോഹ ∙ സമൃദ്ധിയുടെ പൊന്നോണം ആഘോഷിച്ച് മലയാളികൾ. മലയാളി കമ്പനികളിൽ നടന്ന ഓണാഘോഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ കേരളത്തനിമയിൽ സെറ്റും മുണ്ടും ധോത്തിയും ജുബ്ബയുമൊക്കെ ധരിച്ച് പങ്കെടുത്തു. വർണാഭമായ വലിയ പൂക്കളം തീർത്താണ് കമ്പനികളും ഓണം ആഘോഷിച്ചത്. ചില സൂപ്പർമാർക്കറ്റുകളിലെ റസ്റ്ററന്റ് വിഭാഗം ഇത്തവണ ഓണസദ്യ നൽകി. ബുധനാഴ്ച പ്രവൃത്തി ദിനമായിരുന്നതിനാൽ സദ്യ കഴിക്കാൻ ഹോട്ടലുകളിൽ വൻതിരക്കായിരുന്നു. 35 ഇനം കറികളുമായാണ് റസ്റ്ററന്റുകളിൽ ഓണസദ്യ വിളമ്പിയത്.
13 മുതൽ 40 റിയാൽ വരെ നിരക്കിലായിരുന്നു സദ്യ. ദോഹയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ഓണാവധി ലഭിച്ചിരുന്നു. മലയാളി കുടുംബങ്ങൾ പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും ഓണം ആഘോഷിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചാണ് മിക്കയിടങ്ങളിലും സദ്യ ഒരുക്കിയത്. ബാച്ച്ലർമാർക്കിടയിലും വിപുലമായ ആഘോഷം നടന്നു. സംഘം ചേർന്ന് സദ്യ ഉണ്ടാക്കിയവരും ഹോട്ടൽ സദ്യയെ ആശ്രയിച്ചവരും ധാരാളം. കലാപഠന കേന്ദ്രമായ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ആഘോഷത്തിൽ ദോഹയിലെ പ്രമുഖർ പങ്കെടുത്തു.
കേരളീയ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും ഓണാഘോഷത്തിൽ പങ്കെടുത്തത്. പൂക്കളം, മാവേലി, കൈകൊട്ടികളി, ഓണപാട്ട്, സദ്യ തുടങ്ങിയവും അരങ്ങേറി. ഇന്നും നാളെയുമായി ഒട്ടേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുംഓണാഘോഷം നടത്തും. കേരളത്തിലെ പ്രളയത്തെ തുടർന്ന് ഇത്തവണ ഈദ് ആഘോഷം മാറ്റിവച്ചതിനാൽ സംഘടനകളിൽ മിക്കതും ഈദ്-ഓണം ആഘോഷം ഒരുമിച്ചാണ് ആഘോഷിക്കുക. സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിലും റസ്റ്ററന്റുകളിലുമെല്ലാം ഓണതിരക്ക് തുടരുകയാണ്. കേരളത്തിൽനിന്ന് അകലെയാണെങ്കിലും പാരമ്പര്യത്തനിമയുള്ള ഓണാഘോഷമാണ് നടക്കുന്നത്.