ജീവിതം വഴിമുട്ടിയ തൊഴിലാളികളുടെ മനം നിറച്ച് ഓണസദ്യ
Mail This Article
അബുദാബി∙ മാസങ്ങളോളം ജോലിയും ശമ്പളവുമില്ലാതെ ജീവിതം വഴിമുട്ടിയ തൊഴിലാളികളുടെ മനം നിറച്ച് ഓണസദ്യ. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യൻ പീപ്പിൾസ് ഫോറമാണ് തിരുവോണ ദിനത്തിൽ അൽവസീത ലേബർ ക്യാംപിലെ ഇരുനൂറോളം തൊഴിലാളികൾക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത്. ക്യാംപിലെ അസൗകര്യം മൂലം മറ്റൊരു സ്ഥലത്ത് നടത്തിയ ഓണസദ്യയ്ക്കായി തൊഴിലാളികളെ ബസിൽ എത്തിക്കുകയായിരുന്നു.
2 വർഷത്തിനിടയിൽ ലഭിച്ച വിഭവ സമൃദ്ധമായ സദ്യ പലരുടെയും കണ്ണും മനവും നിറച്ചു. ഒരുനിമിഷം എല്ലാം മറന്ന് ആടിയും പാടിയും അവർ ആഘോഷം അവിസ്മരണീയമാക്കി. ജദീഷ് ഷാജിയുടെ നേതൃത്വത്തിലായിരുന്നു പാട്ടും നൃത്തവും അരങ്ങേറിയത്. മാസങ്ങൾക്കു ശേഷം ലഭിച്ച രുചികരമായ ഭക്ഷണം പലരും ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.
ഇത്തരമൊരു ഓണം കൂടാൻ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു കണ്ണൂർ സ്വദേശി സുരേന്ദ്രൻ പറഞ്ഞു. അധികൃതരുടെ ഇടപെടലിലൂടെ എത്രയും വേഗം നാട്ടിലേക്ക് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് 11 വർഷമായി സ്റ്റോർകീപ്പറായ നെടുമുടി സ്വദേശി ജയനാരായണൻ.
ദുരിതങ്ങളോട് മല്ലിട്ട് കഴിയുന്ന തൊഴിലാളികളിൽ ചിലരുടെ കണ്ണുനീരിൽ ചാലിച്ച വാക്കുകളാണ് ഇവർക്കായി ഓണസദ്യയൊരുക്കാൻ പ്രേരിപ്പിച്ചതെന്ന് ഐപിഎഫ് അബുദാബി പ്രസിഡന്‍റ് ടി.ജി രഘു പറഞ്ഞു.
ഓണാഘോഷത്തിന് നാട്ടിൽ പൈസ ലഭിച്ചില്ലെന്നാണ് കുടുംബക്കാരുടെ പരിഭവമെന്നും തങ്ങളുടെ ദുരിത ജീവിതത്തെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ലെന്നുമായിരുന്നു തൊഴിലാളികളുടെ പരിഭവം.
ഓണാഘോഷം ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിതാ പന്ഥ് ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ ഓണാശംസകൾ നൽകിയ സ്മിതാ പന്ഥ് എംബസിയോടൊപ്പമുള്ള ഓണാഘോഷത്തെക്കുറിച്ചും എത്രയും വേഗം നാട്ടിൽ എത്താനാകുമെന്നും വീട്ടിൽ അറിയിക്കണമെന്നും പറഞ്ഞാണു വേദി വിട്ടത്. എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വർണേക്കർ, ഐപിഎഫ് ജനറൽ സെക്രട്ടറി അഭിലാഷ് ജി പിള്ള, ജോയിന്റ് സെക്രട്ടറി അരുൺ സുഗതൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.