കള്ളപ്പണത്തിനും തീവ്രവാദത്തിനുമെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ നിയമം
Mail This Article
ദോഹ ∙ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസമാഹരണത്തിനും എതിരായ പോരാട്ടം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകും. ഇതുസംബന്ധിച്ച 2019 ലെ 20-ാം നമ്പർ നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നിയമം പ്രാബല്യത്തിലാകും. ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായാണ് നിയമ നിർമാണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ദേശീയ കള്ളപ്പണം വെളുപ്പിക്കൽ-തീവ്രവാദ ധനസഹായ പ്രതിരോധ കമ്മിറ്റി, മന്ത്രാലയം, സർക്കാർ ഏജൻസികൾ എന്നിവയുടെ സഹകരണത്തിലാണ് കർശന ശിക്ഷാനടപടികളുമായി പുതിയ നിയമം നിർമിച്ചത്. രാജ്യത്തെ സാമ്പത്തിക, വാണിജ്യമേഖലകൾ, സന്നദ്ധസംഘടനകൾ, പണവിനിമയ സേവനങ്ങൾ എന്നിവയ്‌ക്കെല്ലാം പുതിയ നിയമം ബാധകമാണ്. തീവ്രവാദ ധനസഹായത്തെ പിന്തുണയ്ക്കുന്നവർക്കും കള്ളപ്പണം വെളുപ്പിക്കുന്നവർക്കും തടവ് ഉൾപ്പെടെയുള്ള കർശന ശിക്ഷ ലഭിക്കുക.
രാജ്യാന്തര സഹകരണവുമായി ബന്ധപ്പെട്ട നടപടികൾ ശക്തിപ്പെടുത്താനും പുതിയ നിയമം സഹായിക്കും. 2002 മുതൽ രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളുടെ വിപുലീകരണമാണ് പുതിയ നിയമം. തീവ്രവാദ ധനസഹായം നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് സൈബർ കുറ്റകൃത്യ പ്രതിരോധ നിയമം നടപ്പാക്കിയിരുന്നു.