പ്രകൃതി വാതക രംഗത്തും ഇന്ത്യ–യുഎഇ സഹകരണം
Mail This Article
അബുദാബി∙ പ്രകൃതിവാതക രംഗത്തും ഇന്ത്യ– യുഎഇ സഹകരണം ശക്തമാക്കുമെന്നു പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. നിലവിൽ ഇന്ത്യയുടെ ഊർജ ഉപഭോഗത്തിൽ 6.2 ശതമാനമാണ് പ്രകൃതിവാതകത്തിൽ നിന്ന്. 2030ൽ 15% ആക്കുകയാണ് ലക്ഷ്യം. ആഗോള ശരാശരി 24 ശതമാനമാണ്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രകൃതിവാതക രംഗത്തേക്കുകൂടി വ്യാപിപ്പിക്കാനാവും.
ലിക്വിഫൈഡ് നാച്വറൽ ഗ്യാസ് (എൽഎൻജി), സിറ്റി ഗ്യാസ് വിതരണ ശൃംഖല തുടങ്ങി പ്രകൃതിവാതക രംഗത്ത് ഇന്ത്യ വലിയ നിക്ഷേപ അവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇവ സംബന്ധിച്ച് യുഎഇ അധികൃതരുമായി നടന്ന ചർച്ചകൾ ആശാവഹമാണെന്നും പറഞ്ഞു. ഊർജ മേഖലയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തമാണ്. 2018ലെ ധാരണയനുസരിച്ച് ഇന്ത്യയിലെ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അബുദാബിയിലെ ലോവർ സകം എണ്ണ ഉൽപാദന കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം നൽകിയിരുന്നു.
ഇതോടൊപ്പം ഇന്ത്യയിൽ യുഎഇയിൽ നിന്നുള്ള എണ്ണ സംഭരണം ശക്തിപ്പെടുത്തുകയും ചെയ്തു. സൗദിയിലെയും യുഎഇയിലെയും പ്രമുഖ എണ്ണ കമ്പനികളായ അരാംകോയും അഡ്നോകും ചേർന്ന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 4400 കോടി ഡോളർ ചെലവിൽ സജ്ജമാക്കുന്ന എണ്ണ ശുദ്ധീകരണ ശാലയുടെയും പെട്രോകെമിക്കൽ സമുച്ചയത്തിന്റെയും നിർമാണം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാലുടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഊർജ ഉപഭോഗത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. 15 വർഷത്തിനകം ഊർജ ഉപഭോഗത്തിൽ ഇന്ത്യ മുന്നിലെത്തും-മന്ത്രി ധർമേന്ദ്ര പ്രധാൻ