മനോരമ വാർത്ത തുണയായി; അപൂർവരോഗം ബാധിച്ച് അബുദാബി ആശുപത്രിയിൽ കഴിയുന്ന നീതുവിന് സഹായം
Mail This Article
അബുദാബി ∙ ഓട്ടോ ഇമ്മ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവരോഗം ബാധിച്ച് ആറു മാസമായി അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര ലളിത ഭവനിൽ ബിന്ദുവിന്‍റെ മകൾ നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി നോർക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ മന്ത്രിയും സ്പീക്കർ ശ്രീരാമകൃഷ്ണനും ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ നീതുവിനെ സന്ദർശിച്ചാണ് ഈ ഉറപ്പ് നൽകിയത്. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉറപ്പുകൊടുത്തു.
അരയ്ക്കുതാഴെ തളർന്ന് അബോധാവസ്ഥയിൽ കഴിയുന്ന നീതുവിന്‍റെ ദുരവസ്ഥ ഈ മാസം 15ന് മനോരമയാണ് പുറംലോകത്തെത്തിച്ചത്. ഇതേ തുടർന്ന് നിരവധി വ്യക്തികളും സംഘടനകളും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതോടകം നാലര ലക്ഷത്തോളം രൂപ ഇവർക്ക് സഹായമായി ലഭിക്കുകയും ചെയ്തു. വിമാന ടിക്കറ്റ് ഉൾപെടെ ഒട്ടെറെ സഹായ വാഗ്ദാനങ്ങളുമുണ്ടെന്ന് ബിന്ദു മനോരമയോടു പറഞ്ഞു.
ഭർത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതത്തിന് വകയില്ലാതായതോടെ രണ്ടു മക്കളെ തന്‍റെ അമ്മയെ ഏൽപിച്ച് അബുദാബിയിൽ ജോലിക്കെത്തിയതായിരുന്നു ബിന്ദു. 12 വർഷത്തെ അധ്വാനത്തിനൊടുവിൽ മകൾ നീതുവിനെ വിവാഹം ചെയ്തയച്ചു. തുടർന്ന് സന്ദർശക വീസയിൽ അമ്മയെ കാണാനെത്തിയതായിരുന്നു നീതു. മാർച്ച് 17ന് പനിയും ഛർദിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും അപസ്മാരം മൂർഛിച്ചതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. നിർത്താതെയുണ്ടാകുന്ന അപസ്മരം മൂലം നാലു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നട്ടെല്ലിൽനിന്ന് ഫ്ലൂയിഡ് കുത്തിയെടുത്ത് അമേരിക്കയിലെ ബയോലാബിലേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് എറണാകുളം അമൃത ആശുപത്രി, ക്ലീവ് ലാൻഡ് ക്ലിനിക്, മഫ്റഖ് എന്നീ ആശുപത്രികളിലെ ന്യൂറോ വിദഗ്ധ ഡോക്ടർമാരുടെ മാർഗ നിർദേശമനുസരിച്ചാണ് ചികിത്സ തുടരുന്നത്.
അതിനിടെ വിദേശികളെ ചികിത്സിക്കുന്ന പരമാവധി സമയവും ഇതോടകം കഴിഞ്ഞതോടെ ഈ മാസം 26 വരെ മാത്രമേ ഇവിടെ തുടരാനാവൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബിന്ദു പറഞ്ഞു. ഈ അവസ്ഥയിൽ മകളെ എങ്ങോട്ടു കൊണ്ടുപോകുമെന്ന വേവലാതിരിക്കെ ലഭിച്ച മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ബിന്ദു. സന്ദർശക വീസയിലായിരുന്ന നീതുവിന്‍റെ വീസ കാലാവധി തീർന്നിട്ടും മാസങ്ങളായി. യാത്രാ നടപടികൾ ശരിയാക്കുകയും ശ്രീചിത്തിരയിൽനിന്ന് നീതുവിനെ സ്വീകരിക്കാമെന്ന സമ്മതപത്രം ലഭിക്കുകയും ചെയ്യുന്ന മുറയ്ക്ക് എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.