ADVERTISEMENT

ദുബായ് ∙ മദ്യപാനിയാണെന്നുളള പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ദുബായിൽ വച്ച് കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചുവെന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് ദുഷ്പ്രചാരണമാണെന്നും ഇത് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി. സിദ്ദിഖ് ഫെയ്‌സ്ബുക്ക് വിഡിയോയില്‍ പറഞ്ഞു. ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ദൃശ്യങ്ങള്‍ സഹിതമാണ് പ്രചാരണം.

സിദ്ദിഖിന്റെ വാക്കുകളുടെ പ്രസക്ത ഭാഗം: ‘ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ചിരിയാണ് തോന്നുന്നത്. 20-ാം തീയതിയാണ് ദുബായിലെത്തുന്നത്. ഇന്‍കാസിന്റേത് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. കുടുംബത്തോടൊപ്പമായിരുന്നു ദുബായിൽ. മക്കൾക്കും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം ഡെസേർട്ട് സഫാരിക്ക് പോയി. ദീർഘമായ യാത്രയായിരുന്നു. കൂടാതെ ശക്തമായ കാറ്റും ഉണ്ടായിരുന്നു. അവിടെ അൽപസമയം ചെലവിടുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. 

മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല. മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.എനിക്ക് ഇക്കാര്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. എന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുന്നു. ഇതിന്റെ ഭാഗമായി എനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com