'സുന്ദരി നീയും സുന്ദരൻ ഞാനും': സൗന്ദര്യ ലേപനങ്ങളുടെ വിൽപനയിൽ യുഎഇയിൽ വൻ വർധന
Mail This Article
ദുബായ് ∙ യുഎഇയിൽ സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധപുലർത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സൗന്ദര്യ ലേപനങ്ങളും മറ്റും വാങ്ങുന്ന കാര്യത്തിൽ ആരും പിന്നോട്ടല്ല. ഇതിനായി ചെലവഴിക്കുന്ന തുകയിൽ 18% വർധന രേഖപ്പെടുത്തിയതായി സൗന്ദര്യ- ആരോഗ്യ സമ്മേളനത്തിൽ വിദഗ്ധർ വ്യക്തമാക്കി.
തലമുടിയുടെ കാര്യത്തിലാണു കൂടുതൽ പേർക്കും ശ്രദ്ധ. മുടി കറുപ്പിക്കാനുള്ള ഉൽപന്നങ്ങൾക്കാണ് ഏറ്റവുമധികം ആവശ്യക്കാരെന്നു സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഡോ.ഖാലിദ് ബിൻ സാലിം അൽ നുഐമി പറഞ്ഞു. 'കേശഭാരം' കൂട്ടാൻ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെയാണു മത്സരം. നരച്ച മുടി അത്യാധുനിക ഉപകരണം ഉപയോഗിച്ചു പിഴുതു കളഞ്ഞശേഷമുള്ള ചികിത്സ യുഎഇയിൽ ലഭ്യമാണ്.
വയർ കുറയ്ക്കാൻ ശസ്ത്രക്രിയ നടത്തുന്നവരും ഏറെ. 18 വയസ്സുകഴിഞ്ഞാൽ സൗന്ദര്യ കാര്യങ്ങളിൽ ശ്രദ്ധ കൂടുതലാണ്. 2026 ആകുമ്പോഴേക്കും ലോകത്തു സൗന്ദര്യസംരക്ഷണത്തിനു ചെലവഴിക്കുന്ന തുക 1600 കോടി ഡോളർ ആകുമെന്നും ചൂണ്ടിക്കാട്ടി.