പരീക്ഷണം വിജയം; ‘നാനോ’ മഴയിൽ നനയാൻ യുഎഇ
Mail This Article
അബുദാബി ∙ നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ മഴ പെയ്യിക്കാനുള്ള പരീക്ഷണത്തിന് യുഎഇയിൽ തുടക്കം കുറിച്ചു. സാധാരണ ക്ലൗഡ് സീഡിങിനെക്കാൾ കൂടുതൽ അളവിൽ മഴ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ നാനോ ലയറുകൾ മേഘത്തിനുമേൽ വർഷിക്കുമ്പോൾ മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു രാസപ്രക്രിയയിലൂടെ ജലത്തുള്ളിയാക്കി മാറ്റുന്നു.
ലബോറട്ടറിയിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് കൂടുതൽ മഴയ്ക്കായി യുഎഇയിൽ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതെന്ന് മഴ വർധിപ്പിക്കാനുള്ള യുഎഇ ഗവേഷണ പദ്ധതിയുടെ ഡയറക്ടർ അൽയ അൽ മൻസൂരി പറഞ്ഞു. ക്ലൗഡ് സീഡിങ് സംവിധാനം ഘടിപ്പിച്ച് അൽഐൻ വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന വിമാനം യുഎഇയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് മഴ പെയ്യിക്കുക. അമേരിക്കൻ മാനുഫാക്ച്വറിങ്, ആർ&ഡി കമ്പനിയുടെയും സംയുക്ത പദ്ധതിയാണ് കൃത്രിമ മഴയ്ക്കായുള്ള നാനോ സാങ്കേതിക വിദ്യ.
വൻ തോതിൽ ഉൽപാദനം നടത്തുകയാണെങ്കിൽ സാധാരണ ക്ലൗഡ് സീഡിങിനെക്കാൾ ചെലവു കുറയ്ക്കാനും സാധിക്കുമെന്നാണ് കണ്ടെത്തൽ. കൃത്രിമമഴ പെയ്യിക്കുന്നതിൽ വൻമുന്നേറ്റം നടത്തിയ യുഎഇ നാനോ സാങ്കേതിക വിദ്യയിലൂടെ കൂടുതൽ മേഘങ്ങളെ വരുതിയിലാക്കാനാണ് ഇപ്പോഴത്തെ നീക്കം.
അറിയാം.. ക്ലൗഡ് സീഡിങ്
ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കൃത്രിമ മഴപെയ്യിക്കുന്ന വിദ്യയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു ജലത്തുള്ളിയാകുന്ന പ്രതിഭാസമാണ് മഴയായി മാറുന്നത്. നീരാവിയെ രാസപ്രക്രിയയിലൂടെ വെള്ളത്തുള്ളികളാക്കി മാറ്റുന്നു. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. ഈ മേഘപാളികളിൽ രാസവസ്തുക്കൾ വിതറുന്നു.
സിൽവർ അയോഡൈഡ്, പൊട്ടാസ്യം അയോഡൈഡ്, ഖര കാർബൺ ഡയോക്‌സൈഡ്, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയവയാണ് ഇതിനായി ഇതുവരെ ഉപയോഗിച്ചിരുന്നത്. നൂതന റഡാർ ഉപയോഗിച്ച് മേഘങ്ങളുള്ള മേഖലകൾ കണ്ടെത്തി വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ച് രാസമിശ്രിതം മേഘങ്ങളിൽ എത്തിക്കുകയാണ് ചെയ്തുവരുന്നത്. 1990ലാണ് യുഎഇ ഈ പദ്ധതിക്കു തുടക്കമിട്ടത്.