ADVERTISEMENT

കുവൈത്ത് സിറ്റി∙ ജലീബ് ഷുയൂഖ് മേഖലയിൽ സ്ഥിതി ദയനീയമെന്ന് അധികൃതർ. വിദേശികളുടെ പാർപ്പിട സൗകര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച മാൻ‌പവർ അതോറിറ്റിയിലെ ആരോഗ്യ-സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെതാണ് ഈ നിഗമനം.

സർക്കാർ കരാറുകൾ നടപ്പാക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പാർപ്പിടങ്ങളാണ് സംഘം പ്രധാനമായും പരിശോധിച്ചത്. നിർണയിക്കപ്പെട്ട മാനദണ്ഡങ്ങളുടെ നാലയലത്തു പോലും എത്താത്തവിധം അതീവ ശോചനീയമാണു അവസ്ഥയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

സർക്കാർ കരാർ കമ്പനികൾ അവരുടെ ജീവനക്കാരെ ജലീബിലെ `നരക`ത്തിൽനിന്ന് എത്രയും വേഗം മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകി. സർക്കാർ സ്ഥാപനങ്ങളിൽ ശുചീകരണത്തിനായുള്ള കരാർ കമ്പനികളുടെ ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഈ കെട്ടിടങ്ങളിൽ പാർക്കുന്നത്.

വഴിവാണിഭക്കാരുടെ സാന്നിധ്യം മേഖലയിൽനിന്ന് ഒഴിവാകുന്നില്ലെന്നും അധികൃതർ കണ്ടെത്തി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിൽ 80% വരെ ലൈസൻസ് ഇല്ലാത്തവയാണ്. നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന 31 ഭവനയൂണിറ്റുകളും കണ്ടെത്തി. ജീവനക്കാർ താമസിക്കുന്ന കെട്ടിടങ്ങൾ നിർണയിക്കപ്പെട്ട നിലവാരമുള്ളതാണോയെന്നു കണ്ടെത്താനാണ് പരിശോധനയെന്ന് അതോറിറ്റിയിലെ ആസൂത്രണ-ഭരണനിർവഹണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാൻ അൽ അൻസാരി പറഞ്ഞു. ജീവനക്കാരുടെ, പ്രത്യേകിച്ച് സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട കമ്പനി ജീവനക്കാരുടെ താമസ സംവിധാനം നിലവാരമുള്ളതായിരിക്കണം.

കരാർ കമ്പനികൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തപക്ഷം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇമാൻ അറിയിച്ചു. കെട്ടിടത്തിന്റെ മേൽക്കൂര, ടോയ് ലറ്റുകൾ, നിലം തുടങ്ങി എല്ലാ ഭാഗങ്ങൾക്കും നിശ്ചിത മാനദണ്ഡമുണ്ട്. അത് പാലിക്കപ്പെടാത്തവ നിയമലംഘനമായി കണക്കാക്കും.

മേഖലയിൽ മലിനജലം ഒഴുകുന്ന കാഴ്ചയാണെന്നും അധികൃതർ പറഞ്ഞു. പല താമസകേന്ദ്രങ്ങൾക്കു മുൻപിലും മലിനജലം കെട്ടിക്കിടക്കുന്നു. അതിന്റെ പരിസരങ്ങളിൽ തന്നെയാണു മത്സ്യവും പച്ചക്കറിയും പഴവർഗങ്ങളുമൊക്കെയായി വഴിവാണിഭവും പൊടിപൊടിക്കുന്നത്. നിയമവിധേയമല്ലാത്തെ പ്രവർത്തിച്ച ഒരു ബേക്കറി അടപ്പിച്ചതായും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com