വിദ്യാരംഭത്തിലും 'ഇരട്ടമധുരം'
Mail This Article
ആദ്യാക്ഷരമെഴുതാൻ ഇരട്ടകളും എത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ഷിനോജിന്റെയും ലിദിയയുടെയും മക്കളായ ഹേതൽ, നേഹൽ എന്നിവരാണു വിദ്യാരംഭവും ഒരുമിച്ചു കുറിച്ചത്. ഡോ.ഷീന ഷുക്കൂറിന്റെ മടിയിലിരുന്നു വിശേഷങ്ങളൊക്കെ പറഞ്ഞ് ഇവർ ആദ്യാക്ഷര മധുരം ആഘോഷമാക്കി.
മനോരമ വിദ്യാരംഭ വേദിയിൽ നേരത്തെ ആദ്യാക്ഷരം കുറിച്ച ചേട്ടന്റെയും ചേച്ചിയുടെയും ഒപ്പം എത്തിയവരും ഉണ്ടായിരുന്നു. നന്നായി എഴുതി മറക്കാതെ മിഠായി വാങ്ങണമെന്ന് അനുജത്തിക്കു നിർദേശം നൽകിയവരുമുണ്ട്. നാട്ടിലെ അതേ രീതിയിൽ നടത്തുന്ന വിദ്യാരംഭ ചടങ്ങ് പ്രവാസികൾക്ക് ഏറെ സൗകര്യമാണെന്നു പന്തളം സ്വദേശി സക്കറിയ പി.കുര്യന്റെ ഭാര്യ ബിൻസി പറഞ്ഞു. ഇവരുടെ മൂത്തകുട്ടി ഈതൻ കഴിഞ്ഞ വർഷമാണ് മനോരമ വേദിയിൽ വിദ്യാരംഭം കുറിച്ചത്. ഈ വർഷം ഇളയകുട്ടി നവോമി എലിസബത്തിനെ എഴുത്തിനിരുത്തി.
കുട്ടിയെ നാട്ടിൽ എഴുത്തിനിരുത്താൻ എല്ലാവർക്കും കൂടി ടിക്കറ്റ് എടുക്കുന്നത് സാധാരണക്കാർക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. പലർക്കും അവധി കിട്ടണമെന്നുമില്ല. പാരമ്പര്യത്തിനു ചേർന്നവിധം തീർത്തും സൗജന്യമായി ദുബായിൽ മനോരമ ഒരുക്കുന്ന വിദ്യാരംഭ ചടങ്ങ് ഏറെ അനുഗ്രഹമാണെന്നും ചൂണ്ടിക്കാട്ടി