ഹസ്സ അൽ മൻസൂറി നാളെ യുഎഇയിൽ
Mail This Article
ദുബായ് ∙ യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി നാളെ രാജ്യത്തു മടങ്ങിയെത്തും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങളുമായാണ് മടക്കം. ബഹിരാകാശ മേഖലയിൽ യുഎഇ നടത്തുന്ന ഗവേഷണങ്ങളുടെ അടുത്ത ഘട്ടത്തിന് ഇതോടെ തുടക്കമാകും.
അടിയന്തര സാഹചര്യമുണ്ടായാൽ ഹസ്സയ്ക്കു പകരം ബഹിരാകാശ നിലയത്തിൽ പോകാനിരുന്ന സുൽത്താൻ അൽ നെയാദി, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചെയർമാൻ ഹമദ് ഒബൈദ് അൽ മൻസൂറി എന്നിവർക്കൊപ്പമാണ് ഹസ്സ എത്തുക. കഴിഞ്ഞമാസം 25നു ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ട ഹസ്സ 8 ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഈ മാസം 3നാണ് തിരികെയെത്തിയത്. ഇതിനു ശേഷം മോസ്കോയിലെ ഗഗാറിൻ കോസ്മോനോട് ട്രെയിനിങ് സെന്ററിൽ (ജിസിടിസി) വൈദ്യപരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ഹസ്സ യുഎഇയിലെത്തുന്നത്.
ബഹിരാകാശ നിലയത്തിൽ നടത്തിയ പഠന-ഗവേഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ യുഎഇയുെട ഭാവിപദ്ധതികൾക്ക് ഉപയോഗപ്പെടുത്തുമെന്നു ഹസ്സ പറഞ്ഞു. ചൊവ്വാദൗത്യം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇതു സഹായകമാകും. കൂടുതൽ ബഹിരാകാശ യാത്രികരെ സജ്ജമാക്കാൻ യുഎഇ തയാറെടുക്കുകയാണെന്നും വ്യക്തമാക്കി.