മീഡിയ സിറ്റി: ഖത്തരി കമ്പനികളുടെ പങ്ക് അനിവാര്യമെന്ന് പ്രധാനമന്ത്രി
Mail This Article
ദോഹ ∙ മീഡിയ സിറ്റി പദ്ധതിയുടെ വികസനത്തിൽ ഖത്തരി കമ്പനികളുടെ പങ്കാളിത്തം അനിവാര്യമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി. വിഭിന്നങ്ങളായ സേവനങ്ങൾ നൽകി ഖത്തരി കമ്പനികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. മീഡിയ സിറ്റിയിൽ പൊതു-സ്വകാര്യ മേഖലയുടെ സഹകരണം സംബന്ധിച്ച പ്രഥമ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര മാധ്യമ സ്ഥാപനങ്ങളുടെ വിശ്വസ്തത നേടാൻ ഖത്തരി കമ്പനികൾ സേവനങ്ങൾ നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈകാതെ പദ്ധതി വികസനത്തിനായി ഒട്ടേറെ ടെൻഡറുകൾ ക്ഷണിക്കുമെന്ന് മീഡിയ സിറ്റി ചെയർമാൻ ഷെയ്ഖ് സെയ്ഫ് ബിൻ അഹമ്മദ് അൽതാനി പറഞ്ഞു. ലുസൈൽ സിറ്റിയിൽ നടന്ന യോഗത്തിൽ പദ്ധതി സംബന്ധിച്ച ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്തു. ധാർമിക വ്യക്തിത്വവും പ്രവർത്തന അധികാരവുമുള്ള സ്വതന്ത്ര ബജറ്റാണ് മീഡിയ സിറ്റിക്കുള്ളത്. എഡിറ്റോറിയൽ പരിമിതികളില്ല.
സമൂഹ മാധ്യമങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നീ 3 വിഭാഗങ്ങളാണ് മീഡിയ സിറ്റിയിൽ ഉണ്ടാവുക. രാജ്യാന്തര മാധ്യമ, ഡിജിറ്റൽ മേഖലയിലെ സാങ്കേതിക കമ്പനികൾ, ഗവേഷണ പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇവിടെ ഇടമുണ്ടാകും. ബ്ലോഗർമാർക്കും സമൂഹമാധ്യമ വക്താക്കൾക്കും മീഡിയ സിറ്റിയിൽ ഇടമുണ്ടാകുമെന്ന് നേരത്തെ തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.