പ്രവാസികൾക്ക് മിനിമം വേതനം നൽകാൻ മന്ത്രിസഭാ അനുമതി; ഉടൻ പ്രാബല്യത്തിലാകും
Mail This Article
ദോഹ ∙ പ്രവാസി തൊഴിലാളികള്‍ക്കു മിനിമം വേതനം നല്‍കാനുള്ള കരട് നിയമത്തിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഓത്മാന്‍ ഫഖ്റു പറഞ്ഞു. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ തൊഴില്‍മാറ്റത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടികൾ മന്ത്രിസഭ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
ദോഹയില്‍ നടന്ന ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നൂറാമത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തരി തൊഴില്‍ നിയമ വ്യവസ്ഥയുടെ പരിധിയില്‍ ഉള്‍പ്പെടാത്ത പ്രവാസികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും എക്സിറ്റ് സംബന്ധിച്ച കരട് തീരുമാനത്തിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.
പുതിയ തീരുമാനങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി അധികം താമസിയാതെ പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് മികച്ച ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഒട്ടേറെ നിയമ ഭേദഗതികളും നിയമങ്ങളുമാണ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നു മന്ത്രി പറഞ്ഞു. വേതന സംരക്ഷണ സംവിധാനം, തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റി, തൊഴിലാളി ക്ഷേമ ഇന്‍ഷുറന്‍സ് ഫണ്ട് തുടങ്ങിയവയെല്ലാം സമീപകാലങ്ങളില്‍ പ്രാബല്യത്തില്‍ വന്ന നടപടികളാണ്.