സൗദി ബസപകടത്തിൽ പരുക്കേറ്റവരിൽ ഇന്ത്യക്കാരിയും; ഭർത്താവിനെ കാണാനില്ല
Mail This Article
മദീന ∙ സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 4 തീർഥാടകരിൽ 3 പേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരുക്കേറ്റവരിൽ മഹാരാഷ്ട്ര സ്വദേശിയായ വനിതയുണ്ട്. ഇവരുടെ ഭർത്താവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തിൽ 35 പേർ വെന്തു മരിച്ചിരുന്നു.
മദീനാ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്കു പോകവേ ഹിജ്റ റോഡിലായിരുന്നു അപകടം. മദീനയിൽനിന്നു 170 കിലോമീറ്റർ അകലെ, ബുധനാഴ്ച രാത്രി ഇവർ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരിൽ മലയാളികൾ ഇല്ലെന്നാണ് സൂചന.
ബംഗ്ലദേശ് പൗരൻ നടത്തുന്ന സിയാറ ഗ്രൂപ്പിന്‍റെ കീഴിൽ തീർഥാടനത്തിനു പോയ വിവിധ രാജ്യക്കാരാണ് അപകടത്തിൽപെട്ടത്. കൂടുതലും ബംഗ്ലദേശ്, ഇന്തൊനീഷ്യ പൗരന്മാരാണ്. ഗുരുതരമായി പരുക്കേറ്റ 3 പേർ കിങ് ഫഹദ് ആശുപത്രിയിലും ഒരാൾ അൽഹംന ആശുപത്രിയിലുമാണ്. ദുരന്തത്തിൽപെട്ടവർക്ക് ആവശ്യമായ സഹായം നൽകാൻ മദീന ഗവർണർ നിർദേശം നൽകി.