ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് തുല്യത ഉറപ്പാക്കൽ വ്യവസ്ഥ പൊതു,സ്വകാര്യമേഖലയിലെ മൂവായിരത്തോളം ഡോക്ടർമാരെ പ്രതികൂലമായി ബാധിച്ചേക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ അസോസിയേഷൻ, ഡെന്റൽ അസോസിയേഷൻ, ഫാർമസി യൂണിയൻ, സ്വകാര്യമേഖല മെഡിക്കൽ പ്രഫഷനൽ യൂണിയൻ എന്നിവ സംയുക്ത വാർത്താസമ്മേളനത്തിലാണ് ആശങ്ക അറിയിച്ചത്. തുല്യതാ സാക്ഷ്യപത്രം ലഭിക്കാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ ശമ്പളം പിടിച്ചുവയ്ക്കൽ തൊട്ട് ഇഖാമ പുതുക്കാനാകാത്ത സാഹചര്യം വരെയുണ്ട്.

എല്ലാ വിഭാഗം പ്രഫഷനലുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഡോക്ടർമാരുടെ കാര്യത്തിൽ ഈ വ്യവസ്ഥ ഭേദഗതി ചെയ്യുകയോ വ്യവസ്ഥയിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കുകയോ ചെയ്യണമെന്നു കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.അഹമ്മദ് അൽ അനേസി ആവശ്യപ്പെട്ടു. ആവശ്യം നേടിയെടുക്കാൻ രോഗികൾക്ക് പ്രയാസം ഉളവാക്കാത്തവിധം സമരമാർഗം സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ മേഖലയിലുള്ളവരുടെ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പുവരുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് പകരം രാജ്യാന്തര തലത്തിലുള്ള മറ്റു സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതാകും എളുപ്പമെന്ന് അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റിന്റെ യോഗ്യത പരിശോധിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് ഡെന്റിസ്റ്റ് അസോസിയേഷൻ ചെയർമാൻ ഡോ.മുഹമ്മദ് അൽ ദഷ്തി പറഞ്ഞു. എന്നാൽ അതിന് അവലംബിച്ച രീതി മാറ്റണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ മേഖലയിലെ പ്രത്യാഘാതം ഉൾക്കൊള്ളാതെയുള്ളതാണ് തീരുമാനമെന്ന് സ്വകാര്യമേഖലയിലെ മെഡിക്കൽ പ്രഫഷനലുകളുടെ യൂണിയൻ പ്രസിഡന്റ് ഡോ.ആദിൽ അഷ്കാനാനി പറഞ്ഞു.മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികളുമായി ചർച്ചയ്ക്ക് അവസരമൊരുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടും പാർലമെ‌ന്റ് സ്പീക്കറോടും ആവശ്യപ്പെട്ടു. യോഗ്യതാ സാക്ഷ്യപത്രം ലഭിക്കുന്നതുവരെ ഫാർമസിസ്റ്റുകളുടെ നിയമനം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിരിക്കയാണെന്നു കുവൈത്ത് ഫാർമസി അസോസിയേഷൻ പ്രസിഡൻ‌റ് വലീദ് അൽ ശമ്മരി പറഞ്ഞു.

പ്രശ്നം അപേക്ഷയിൽ നടപടി വൈകുന്നത്

കുവൈത്തിൽ വിവിധ മേഖലകളിൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് രാജ്യത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാ‍ണെന്ന് ഉറപ്പ് വരുത്തണമെന്ന് വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുമായി വരുന്നവർ കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വഴി സർട്ടിഫിക്കറ്റ് തുല്യതയ്ക്കായി അപേക്ഷിക്കണം. അതിന്റെ ഫലം തിരികെ ലഭിക്കുന്നതിനാകട്ടെ വർഷങ്ങൾ തന്നെയെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com