വിവാഹമോചനക്കേസിൽ ‘ട്വിസ്റ്റ്’; യുവതി ഭര്‍ത്താവിന് 12 ലക്ഷം രൂപ നല്‍കണമെന്ന് കോടതി
Mail This Article
ദുബായ് ∙ വിവാഹ സമയത്ത് ഭർത്താവ് നൽകിയ സ്വർണവും പണവും വിവാഹമോചനത്തിനു ശേഷവും തിരികെ നൽകാതിരിക്കാൻ നടത്തിയ കേസിൽ സ്വദേശി യുവതിയ്ക്ക് തിരിച്ചടി. യുവതിയുടെ അപ്പീൽ തള്ളിയ ഫെഡറൽ സുപ്രീം കോടതി, കീഴ്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. യുവതി മുൻഭർത്താവിന് 65,000 ദിർഹം (ഏതാണ്ട് 12 ലക്ഷത്തിൽ അധികം രൂപ) നൽകണമെന്നാണ് വിധി. വ്യാഴാഴ്ചയാണ് കേസിൽ വിധിവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവാഹസമയത്ത് താന്‍ 40,000 ദിര്‍ഹം ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റിയതായി യുവതി സമ്മതിച്ചിരുന്നു. ഇക്കാര്യം ഇവരുടെ വിവാഹ കരാറിലും രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമെ എമിറാത്തികളുടെ പാരമ്പര്യമനുസരിച്ച് ഭാര്യക്ക് നല്‍കുന്ന സമ്മാനമായി 80,000 ദിര്‍ഹവും നല്‍കി. ആകെ 1,20,000 ദിര്‍ഹം (23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റി.
താന്‍ നല്‍കിയ പണവും 12 സ്വര്‍ണാഭരണങ്ങളും വാച്ചും മോതിരവും അടക്കമുള്ള സാധനങ്ങള്‍ വിവാഹമോചനത്തിന് ശേഷം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ യുവതി തയാറായില്ല. ഇതേ തുടർന്ന് യുവാവ് മുൻ ഭാര്യയ്ക്കെതിരെ കേസ് കൊടുത്തു. ഇതിനെ യുവതി നിയമപരമായി നീങ്ങുകയായിരുന്നു. ആദ്യം പ്രാഥമിക കോടതിയും പിന്നീട് അപ്പീല്‍ കോടതിയും യുവതിയുടെ വാദങ്ങള്‍ തള്ളിയതോടെ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അവിടെയും അപ്പീല്‍ തള്ളിയതോടെ 65,000 ദിര്‍ഹവും (12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മറ്റു ഫീസുകളും യുവതി തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു.
English Summary: Court orders woman to pay ex husband 12 lakh rupees