മരുഭൂമിയിൽ തമ്പ് കെട്ടി രാപാർക്കാം
Mail This Article
കുവൈത്ത് സിറ്റി ∙ വരൂ, മരുഭൂമിയിൽ തമ്പ് കെട്ടി രാപാർക്കാം. ഈ വർഷത്തെ ശൈത്യകാല ക്യാംപിനു നു15 തുടക്കമാകും. മരുഭൂമിയിൽ നിർണയിക്കപ്പെട്ട ഇടങ്ങളിലാണ് തമ്പുകൾ കെട്ടാൻ അനുമതി. ഷെയ്ഖ് ജാബർ പാലത്തിന്റെ ഓരത്ത് രണ്ട് കരകളെ ബന്ധിപ്പിക്കും വിധമുള്ള തീരമേഖലയിലും ഇത്തവണ തമ്പ് കെട്ടാൻ അനുമതി നൽകുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. തമ്പ് കെട്ടുന്നതിന് 50 ദിനാർ ഫീസ് നൽകണം.
തിരിച്ച് ലഭിക്കുംവിധം 300 ദിനാർ ഗാരൻറി തുകയും അതോടൊപ്പം അടയ്ക്കണം. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് തുക അടയ്ക്കേണ്ടത്. ഒരു തമ്പിന് 1000 ചതുരശ്ര മീറ്റർ ഭൂമിയാണ് അനുവദിക്കുക. സൈനിക സംവിധാനങ്ങൾക്ക് സമീപവും ഹൈടെൻഷൻ വൈദ്യുതി കമ്പികൾ കടന്നുപോകുന്ന ഇടങ്ങളിലും ശൈത്യകാല ക്യാംപ് അനുവദിക്കുന്നതല്ല. കർശന വ്യവസ്ഥകൾക്ക് വിധേയമായാണ് തമ്പുകൾ കെട്ടേണ്ടത്.
തമ്പ് കെട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കൾ തൊട്ട് ക്യാംപുകളിൽ പാലിക്കേണ്ട മര്യാദകൾക്ക് വരെ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. വേനൽക്കാലങ്ങളിൽ എന്ന പോലെ ശൈത്യകാലങ്ങളിലും മരുഭൂമിയിൽ തമ്പ് കെട്ടി പാർക്കുന്ന പതിവ് പഴയകാലം തൊട്ടുള്ളതാണ്. പ്രതിവാര അവധി ദിവസങ്ങളിലാകും കുടുംബസമേതം തമ്പുകളിലെ താമസം.