ADVERTISEMENT

റിയാദ് ∙ സൗദി സ്ഥിര താമസ പദ്ധതിയുടെ ഭാഗമായുള്ള പ്രീമിയം ഇഖാമ, മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ നൽകിയ 73 പേർക്ക് അനുവദിച്ചു. സൗദിയിൽ താമസിക്കുന്നവരും പുറത്തുള്ളവരുമായി 19 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ തിങ്കളാഴ്ച മുതൽ സ്ഥിരം ഇഖാമ അനുവദിച്ച് തുടങ്ങിയത്. ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടും. കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, എൻജിനീയർമാർ, മറ്റു സാമ്പത്തിക ബിസിനസ് രംഗത്തുള്ളവർ എന്നിവർ  ഇഖാമ ലഭിച്ചവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് അപേക്ഷകൾ ഓൺലൈൻ വഴി  ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് തങ്ങുന്നവരായാലും പുറത്ത് നിന്നുള്ളവരായാലും പ്രീമിയം ഇഖാമ സെന്റർ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന ആർക്കും രാജ്യത്ത് സ്ഥിര താമസമാക്കുകയാണ് ഈ സംവിധാനമെന്ന് പ്രീമിയം സെന്റർ സിഇഒ ബന്ദർ അൽ അയ്ദ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മുൻതൂക്കം നൽകി നിക്ഷേപിക്കാനോ സ്ഥിരതാമസമാക്കാനോ ലോകത്തെ മികച്ച കേന്ദ്രമായി സൗദി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ  സമ്പന്നമായ ചരിത്രവും വൈവിധ്യവും നൂതനമായ അടിസ്ഥാന സൗകര്യങ്ങളും ഇതിനുതകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

PremiumResidencyCentre

ബിസിനസ് ലൈസൻസ് നേടുന്നതിനും റിയൽ എസ്റ്റേറ്റ്, വാഹനം എന്നിവയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തൽ, പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കെട്ടിടങ്ങൾ സ്വന്തമാക്കൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പ്രീമിയം ഇഖാമയിൽ ഉള്ളവർക്ക് ലഭിക്കും. സൗദി പൗരന്മാരെ പോലെ അവകാശങ്ങൾ ലഭ്യമാകുന്ന ഈ സംവിധാനത്തിന് കഴിഞ്ഞ മേയിലാണ് മന്ത്രി സഭ അംഗീകാരം നൽകിയത്. 

സ്പോൺസർമാരില്ലാതെ വ്യവസായം തുടങ്ങുവാനും രാജ്യത്തിന് പുറത്തേക്കും അകത്തേക്കും യഥേഷ്ടം സഞ്ചരിക്കാനും കഴിയുന്ന ഇഖാമ രണ്ടു തരത്തിലുണ്ട്. സ്ഥിരം സ്വഭാവത്തോടെയുള്ളതും വർഷാവർഷം പുതുക്കേണ്ടവയും. ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിനും വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന പരിവർത്തന പദ്ധതികൾക്ക് മുതൽ കൂട്ടാകുമെന്നും സർക്കാർ കരുതുന്നു.

അപേക്ഷിക്കാൻ നിബന്ധനകൾ ഒട്ടേറെ

21 വയസ്സിൽ കുറയാത്ത, കുറ്റകൃത്യങ്ങളിൽ ഉൾപെടാത്ത, മതിയായ സാമ്പത്തിക ശേഷിയുള്ള വിദേശികൾക്ക് അപേക്ഷിക്കാം. കാലാവധിയുള്ള പാസ്പോർട്ടും പകർച്ചവ്യാധികളിൽനിന്നു മുക്തരാണെന്ന സാക്ഷ്യപത്രവും വേണം. സൗദിക്കകത്തുള്ളവരാണെങ്കിൽ കാലാവധിയുള്ള ഇഖാമയും നിർബന്ധം. വെബ്സൈറ്റ് www.saprc.gov.sa

ഫീസ്

ആജീവനാന്ത പ്രീമിയം റസിഡൻസി കാർഡിന് 8 ലക്ഷം റിയാലാണ് (ഏകദേശം 1.52 കോടി രൂപ) ഫീസ്. ഇത് ഒറ്റത്തവണയായി നൽകണം. വർഷംതോറും പുതുക്കാവുന്ന 1 വർഷ കാലാവധിയുള്ള കാർഡിന് 1 ലക്ഷം റിയാൽ (ഏകദേശം 19 ലക്ഷം രൂപ) നൽകണം. കാർഡ് ഉടമകൾ കേസിലകപ്പെട്ട് 2 മാസം തടവിനോ 1 ലക്ഷം റിയാൽ പിഴയ്ക്കോ ശിക്ഷിക്കപ്പെട്ടാലും വ്യക്തി മരിച്ചാലും കാർഡ് റദ്ദാക്കും. കേസിൽ നിരപരാധിയാണെന്നു വിധിയുണ്ടായാൽ  കാർഡ് പുനഃസ്ഥാപിക്കും.

English Summary: Saudi Arabia grants 'premium residency' to 73 foreigners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com