തസ്തിക മാറി എൻജിനീയർമാർ
Mail This Article
കുവൈത്ത് സിറ്റി ∙ എൻജിനീയറിങ് സർട്ടിഫിക്കറ്റിന് അംഗീകാരം പ്രയാസകരമായതോടെ 6015 എൻജിനീയർമാർ തസ്തിക മാറി. കുവൈത്ത് സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ ഇഖാമ പുതുക്കാൻ കഴിയൂ എന്നതിനാൽ അംഗീകാരം ലഭിക്കാത്ത എൻജിനീയർമാരെ പല കമ്പനികളും മറ്റു തസ്തികകളിൽ നിയമിക്കുകയാണ്.
ഓരോ രാജ്യത്തും കുവൈത്ത് സർക്കാർ അംഗീകരിച്ച അക്രഡിറ്റേഷൻ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യപ്പെട്ട കോളജുകളിലും കോഴ്സുകളിലും പഠിച്ചവർക്ക് മാത്രമേ കുവൈത്ത് സർക്കാർ അംഗീകാരം നൽകുന്നുള്ളൂ. ഇന്ത്യയിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ യോഗ്യതയുള്ള സ്ഥാപനങ്ങളിൽ പഠിച്ചവർക്കു മാത്രമാണ് അംഗീകാരം ലഭിക്കുക. ഇന്ത്യയിലെ ഒട്ടേറെ കോളജുകൾ എൻബിഎയിൽ റജിസ്റ്റർ ചെയ്യാത്തവയായുണ്ട്.
എൻജിനീയർ തസ്തികയിലുണ്ടായിരുന്ന 225 പേർ ടെക്നിക്കൽ സൂപർവൈസർമാരായും 156 പേർ കംപ്യൂട്ടർ പ്രോഗ്രാമർമാരായും 108 പേർ മെയ്ന്റനൻസ് ടെക്നിഷ്യൻമാരായും 91പേർ ജനറൽ സൂപർവൈസർമാരായും 82 പേർ സൂപർവൈസർമാരായും തസ്തിക മാറ്റി. സെയിൽസ് മാൻ, സെക്രട്ടറി, അക്കൗണ്ടന്റ്, സെക്യൂരിറ്റി സൂപ്പർവൈസർ, ജനറൽ മാനേജർ, പെയിന്റർ, എയർ കണ്ടീഷനിങ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികയിലേക്ക് മാറിയ എൻജിനീയർമാരുമുണ്ട്.
വ്യാജ എൻജിനിയർ: 5 ഇന്ത്യക്കാരടക്കം തടവിൽ
കുവൈത്ത് സിറ്റി ∙ എണ്ണമേഖലയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 6 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി. 5 ഇന്ത്യക്കാരുടെയും ഒരു സിറിയക്കാരന്റെയും സർട്ടിഫിക്കറ്റുകളാണു വ്യാജമെന്നു കണ്ടെത്തിയത്. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. കുറ്റാന്വേഷണ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം പബ്ലിക് പ്രൊസിക്യൂഷൻ 6 പേരെയും തടവിലാക്കി.