കുടുംബ സുരക്ഷയ്ക്ക് പുതിയ നയം
Mail This Article
അബുദാബി ∙ യുഎഇയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സമഗ്ര സുരക്ഷ ഉറപ്പാക്കാൻ പരിഷ്കരിച്ച കുടുംബ സുരക്ഷാ നയത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഗാർഹിക പീഡനത്തിൽനിന്ന് ഇവരെ രക്ഷിക്കാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
'ശക്തമായ കുടുംബം, ശക്തമായ സമൂഹം' എന്ന പ്രമേയത്തിൽ ബന്ധം സുദൃഢമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഗാർഹിക പീഡനം ഇല്ലാതാക്കാൻ ശക്തമായ നിയമനിർമാണം നടത്തും. കുടുംബ ബന്ധങ്ങൾ സംബന്ധിച്ച പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് യൂണിവേഴ്സിറ്റികളിൽ സൗകര്യമൊരുക്കും. കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാനും ഇടപെടലുകളുമുണ്ടാകും. വിവിധ മേഖലകളിൽ പരിശീലനം നൽകി കെട്ടുറുപ്പുള്ള കുടുംബത്തെയും അതുവഴി നല്ല സമൂഹത്തെയും വാർത്തെടുക്കുകയാണു ലക്ഷ്യം.
കുടുംബത്തിൽ ഐക്യവും സഹവർത്തിത്വവും ഉണ്ടെങ്കിലേ ശക്തമായ സമൂഹം കെട്ടിപ്പടുക്കാനാവൂവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ മികച്ച സംരക്ഷണം ലക്ഷ്യമിട്ടാണു പുതിയ നയം. ഗാർഹിക പീഡനത്തിന് ഇരയായവർക്ക് സംരക്ഷണം നൽകാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും പുതിയ നിയമം അനുശാസിക്കുന്നു.