ഇന്ത്യക്കാരനു ഹൃദയാഘാതം; തത്സമയം കണ്ടു താമസവും ചികിത്സയുമൊരുക്കി പൊലീസ്
Mail This Article
റാസൽഖൈമ ∙ ഇന്ത്യക്കാരനായ തോട്ടംതൊഴിലാളിക്ക് ഹൃദയാഘാതമുണ്ടാകുന്നത് നിരീക്ഷണ ക്യാമറയിൽ കണ്ട പൊലീസ് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവുകൾ വഹിക്കുകയും ചെയ്തു.
29കാരനായ ഉസ്മാൻ മുഹമ്മദിന് ജോലിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. തളർന്നു വീഴുന്നതു കണ്ട പൊലീസ് എല്ലാ സംവിധാനങ്ങളുമായി ഉടൻ എത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചതോടെ നാട്ടിലേക്കു കൊണ്ടുപോകാനാവാത്ത അവസ്ഥയായി.
ഇതിനും പൊലീസ് പരിഹാരം കണ്ടെത്തി. നാട്ടിൽ നിന്ന് മാതാപിതാക്കളെ കൊണ്ടുവന്നു. ഇവരുടെ താമസച്ചെലവും മറ്റും പൂർണമായും പൊലീസ് വഹിച്ചു. ഷാർജയിലെ സർക്കാർ സന്നദ്ധ സംഘടന കൂടി കൈകോർത്തതോടെ ചികിത്സയ്ക്കുള്ള മുഴവൻ പണവും കണ്ടെത്തി.
ആരോഗ്യം വീണ്ടെടുക്കുന്ന ഉസ്മാനെ റാസൽഖൈമ പൊലീസ് മേധാവി മേജർ അലി അബ്ദുല്ല ബിൻ അൽവാൻ സന്ദർശിച്ചു സമ്മാനങ്ങൾ കൈമാറി. മാതാപിതാക്കളുമായി നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ് ഉസ്മാൻ.