ഓരോ അരിമണിയിലും ഓരോരുത്തരുടെ പേരെഴുതിയിട്ടുണ്ട്
Mail This Article
ദുബായ് ∙ അരിമണിയിൽ പേരെഴുതി ദില്ലി തിലക് നഗർ സ്വദേശി ജഗദീഷ് ലാൽ ഗ്ലോബൽ വില്ലേജ് സന്ദർശകരുടെ മനം കവരുന്നു. നിമിഷങ്ങൾക്കകമാണ് ഇദ്ദേഹം അരിമണിയിൽ ആവശ്യക്കാരുടെ പേരെഴുതി ചെറിയൊരു ചില്ലുകൂടിനുള്ളിലാക്കിയ ശേഷം ചരടിൽ കോർത്തു തരുന്നത്. ഇത് കഴുത്തിലണിയുകയോ എവിടെയെങ്കിലും തൂക്കിയിടുകയോ ചെയ്യാം. കീ ചെയിനിലും കോർത്തിടാം. 20 ദിർഹമാണ് വില.
ചിത്രകാരനായ പിതാവ് ഹരികിഷനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ജഗദീഷ് ലാൽ ഈ രംഗത്ത് പ്രവേശിക്കുന്നത്. കുഞ്ഞുനാളിൽ അച്ഛൻ ചിത്രം വരയ്ക്കുന്നതും പെയിന്റ് ചെയ്യുന്നതുമൊക്കെ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. അങ്ങനെ ചിത്രകലയിൽ താൽപര്യമുണ്ടായി. പിന്നീട്, ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ ശ്രദ്ധയൂന്നിയാൽ കൂടുതൽ നല്ലതായിരിക്കുമെന്ന് മനസിലാക്കി അരിമണിയിൽ പേരെഴുതുന്നതിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ഇന്ത്യൻ ഇങ്കു കൊണ്ട് പ്രത്യേക പേന ഉപയോഗിച്ചാണ് എഴുത്ത്. മോതിരം, മാല, വള തുടങ്ങിയവയിലും പേരെഴുതി നൽകുന്നുണ്ട്.
കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം തുടർച്ചയായി ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിൽ സന്ദർശകരെ കാത്തിരിക്കുന്നു. സ്വദേശികളും മറ്റു ഗൾഫ് രാജ്യക്കാരുമാണ് തന്റെ ഏറ്റവും വലിയ ഉപയോക്താക്കളെന്നു ജഗദീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഗ്ലോബൽ വില്ലേജിലെ എല്ലാ വർഷത്തിലേയും ആറു മാസത്തെ സാന്നിധ്യം ബാക്കി ആറ് മാസത്തെ ജീവിതം ശോഭനമാക്കുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.