ദുബായ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു
Mail This Article
ദുബായ് ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ദുബായ് ആരോഗ്യവിഭാഗം (ഡിഎച്ച് എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു. ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, മെഡ്‌സിറ്റി സി.ഇ.ഒ കമാന്‍ഡര്‍ജെല്‍സണ്‍ കവലക്കാട്ട്, മെഡ്‌സിറ്റി ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ത്യയിലെ ഏറ്റവും നൂതന ആരോഗ്യ സംരക്ഷണ ലക്ഷ്യ സ്ഥാനങ്ങളിലൊന്നായ ആസ്റ്റര്‍ മെഡ്സിറ്റി രാജ്യത്തെ ആദ്യത്തെ നൂതന ചികിത്സാ രീതികള്‍ അവതരിപ്പിക്കുന്നതില്‍ പ്രശസ്തമാണ്. ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഒാര്‍ത്തോപെഡിക്‌സ് ആൻഡ് റ്യൂമറ്റോളജി, നെഫ്രോളജി ആന്റ് യൂറോളജി, ഓങ്കോളജി, വുമണ്‍സ് ഹെല്‍ത്ത്, ചൈല്‍ഡ് ആന്റ് അഡോളസെന്റ് ഹെല്‍ത്ത്, ഗ്യാസ്‌ട്രോ എന്‍ഡെറോളജി ആന്റ് ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍, മള്‍ട്ടി ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റ്, മിനിമല്‍ ആക്‌സസ് റോബട്ടിക് സര്‍ജറി ഉള്‍പ്പെടെയുളള 10 സമര്‍പ്പിത സെന്റേര്‍സ് ഓഫ് എക്‌സലന്‍സും അടങ്ങുന്നതാണ് സ്ഥാപനം.
ദുബായ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ സിഇഒ ഡോ. യൂനസ് കാസിം,ദുബായ് ആശുപത്രി സിഇഒ ഡോ. മറിയം അല്‍ റഹീസി, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ ഡോ. മോന തഹ്‌ലക്ക്, റാഷിദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മന്‍സൂര്‍ നത്താരി, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ റെദാ എന്നിവരോടൊപ്പമാണ് സഹകരണ സാധ്യതകള്‍ ആരാഞ്ഞ് അല്‍ ഖുത്തമി ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചത്.
സെന്റര്‍സ് ഓഫ് എക്‌സലന്‍സ് ആശയം, സാങ്കേതിക മുന്നേറ്റങ്ങള്‍,അടിയന്തര സേവനം, ഒപിഡി ഏരിയ, രോഗികളുടെ മുറികള്‍, റോബട്ടിക് ചികിത്സ ഒ.റ്റി തുടങ്ങിയ സ്ഥാപനത്തിന്റെ സവിശേഷതകളും പ്രത്യേകതകളും ഡോ. ആസാദ് മൂപ്പനും സംഘവും പ്രതിനിധികള്‍ക്ക് വിശദീകരിച്ചു നല്‍കി. ഒന്നര വയസുള്ള കുട്ടിക്ക് അപൂര്‍വ വൈകല്യമുള്ള കുട്ടികളില്‍ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ ഉള്‍പ്പെടെ നിരവധി കേസ് പഠനങ്ങള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തു. ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകളില്‍ 50 ശതമാനത്തിലധികം ഇപ്പോള്‍ റോബട്ട് അസിസ്റ്റഡ് ട്രാന്‍സ്പ്ലാന്റ് ആയതിനാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന സേവനങ്ങളും വിശദീകരിച്ചു.
ലോകോത്തര നിലവാരമുള്ള ആരോഗ്യസംരക്ഷണ സംവിധാനം പ്രദാനം ചെയ്യുകയെന്ന എമിറേറ്റിന്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിനായി ദുബായിലെ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താൻ തങ്ങള്‍ നിരന്തരം ശ്രമിക്കുകയാണെന്ന് അല്‍ ഖുത്തമി പറഞ്ഞു. ഇന്ത്യയിലെ സന്ദര്‍ശനത്തിലുടനീളം തളുടെ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി ഈ രംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സഹകരണ അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിനുമായി സുപ്രധാനമായ ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രധാന പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കൂടാതെ ആരോഗ്യ സേവനങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബായുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് പതിറ്റാണ്ട് മുമ്പ് തങ്ങള്‍ യുഎഇയില്‍ യാത്ര ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ തങ്ങളുടെ സുപ്രധാന സ്ഥാപനത്തിലേക്ക് അല്‍ ഖുത്തമിയെ സ്വാഗതം ചെയ്യുന്നത് അഭിമാനത്തോടെയാണെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. യുഎഇയും ആ രാഷ്ട്രത്തിന്റെ നേതാക്കളുടെയും പ്രചോദനം ഉള്‍ക്കൊണ്ട്, ആരോഗ്യ സംരക്ഷണത്തിലെ മികവിന്റെ അതിര്‍വരമ്പുകള്‍ മാറ്റുന്നതിനും മെഡിക്കല്‍ രംഗത്തും ആഗോള പരിചരണത്തിലും ലോകോത്തര മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലും ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളിലൂടെയും നിരന്തരം പരിശ്രമിക്കുന്നു. ഇരു രാജ്യങ്ങളുടെയും ലക്ഷ്യം കൈവരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇനിയും ആഗ്രഹിക്കുന്നതിനൊപ്പം അല്‍ഖുത്തമിയുടെയും പ്രതിനിധി സംഘത്തിന്റെയും സന്ദര്‍ശനം ഫലപ്രദമാകട്ടെയെന്നും ആശംസിച്ചു.
ബംഗളൂരുവില്‍ 2, ചെന്നൈയില്‍ 1, തിരുവനന്തപുരത്ത് 1 എന്നിങ്ങനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ 4 പുതിയ പദ്ധതികള്‍ കൂടി അടുത്ത 3 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാവും. ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലൊന്നാണ് ആസ്റ്റര്‍ മെഡ്സിറ്റി. മിഡില്‍ ഈസ്റ്റിലുടനീളമുള്ള രോഗികള്‍ക്ക് ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് ഇന്ത്യ എന്നതിനാല്‍ രാജ്യത്തെ ആസ്റ്റര്‍ സ്ഥാപനങ്ങളുടെ പ്രധാന പരിഗണനയാണ് മെഡിക്കല്‍വാല്യൂ ട്രാവല്‍ (എം.വി.ടി). ഇന്ത്യയിലും ജിസിസിയിലും വിപുലീകരണ നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന ഗ്രൂപ്പ് 2020ഓടെ യുഎഇയില്‍ പുതിയ 2 ഹോസ്പിറ്റലുകള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ്. സോനാപൂരിലും
(40+ ബെഡ്ഡുകള്‍), ഷാര്‍ജയിലും (80+ ബെഡ്ഡുകള്‍) കൂടാതെ ദുബായ് ഇന്റര്‍നാഷനല്‍ സിറ്റിയിലുമായിരിക്കും പുതിയ സ്ഥാപനങ്ങള്‍ വരിക. ഇവ കൂടാതെ ഈ മേഖലയില്‍ സമീപ ഭാവിയില്‍ ഒമാനില്‍ ഒരു സ്ഥാപനവും സൗദി അറേബ്യയില്‍ വിപുലീകരണ പദ്ധതിയുമടക്കം രണ്ട് മറ്റ് പദ്ധതികളും മുന്നോട്ട് പോകുന്നു. ബംഗളൂരുവില്‍ 2, ചെന്നൈ 1, തിരുവനന്തപുരം 1 എന്നിങ്ങനെ ഇന്ത്യയില്‍ നാലു പുതിയ ആശുപത്രികളുടെ നിര്‍മ്മാണത്തിനുളള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.