ചെറുകിട കച്ചവടക്കാർക്ക് സൗദി തിരികെ നൽകിയത് 69.1 കോടി റിയാൽ
Mail This Article
റിയാദ്∙ സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽനിന്നു സർക്കാർ ഈടാക്കിയ ഫീസുകൾ തിരികെ നൽകുന്ന പദ്ധതിയിലൂടെ ഇതിനോടകം 69.1 കോടി റിയാൽ വിതരണം ചെയ്തു. 7,500 സ്ഥാപനങ്ങൾക്കാണ് പ്രയോജനം ലഭിച്ചതെന്ന് ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ജനറൽ അതോറിറ്റി (മൊൻഷാത്) ഗവർണർ സ്വാലിഹ് അൽ റഷീദ് വ്യക്തമാക്കി.
ബിസിനസ് എളുപ്പമാക്കാൻ തൊഴിൽ സാമൂഹിക മന്ത്രാലയവുമായി സഹകരിച്ച് തുടക്കത്തിൽ 1 വർഷ കാലാവധിയുള്ള 9 വീസ നൽകുമെന്നും അൽ റഷീദ് പറഞ്ഞു. സംരംഭം കെട്ടിപ്പെടുക്കാൻ ആയാസരഹിതമായ നടപടി എന്ന നിലയ്ക്കാണ് തീരുമാനം.
നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഇതുൾപെടെ ഒട്ടേറെ പരിഷ്‌കരണങ്ങളാണ് സൗദി അറേബ്യ നടപ്പാക്കിവരുന്നത്. ഇതിന്റെ ഫലമായി സൗദി സമ്പദ് വ്യവസ്ഥ സർവ മേഖലകളിലും വലിയ തോതിലുള്ള പരിവർത്തനത്തിനും വളർച്ചക്കും സാക്ഷ്യം വഹിച്ചതായും പറഞ്ഞു. സന്തുലിതവും സമഗ്രവുമായ വളർച്ച കൈവരിക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്നും പറഞ്ഞു.