ഗൾഫ് കപ്പ്; ഖത്തർ സെമിയിൽ
Mail This Article
ദോഹ ∙ പതിനായിരത്തിലേറെ ഫുട്‌ബോൾ ആരാധകർക്ക് മുൻപിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിൽ യുഎഇയെ രണ്ടിനെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി ഖത്തർ 24-ാമത് അറേബ്യൻ ഗൾഫ് കപ്പ് സെമിയിൽ.
ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിച്ചാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിലെ 3-ാം റൗണ്ടിൽ ഖത്തർ-യുഎഇ മത്സരത്തിന് തുടക്കമായത്. ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമെന്ന പുരസ്‌കാര തിളക്കത്തിൽ നിൽക്കുന്ന അക്രം അഫിഫ് ആണ് രാജ്യത്തിനായി ആദ്യ 2 ഗോളുകൾ നേടിയത്.
രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസും ഇൻജുറി ടൈമിൽ ബൗലേം ഖൗഖിയുമാണ് ഖത്തറിന്റെ വിജയഗോളുകൾ നേടിയത്. യുഎഇക്കു വേണ്ടി അലി മബ്കൗത് ഗോൾ മടക്കി.
ഈ വർഷം ആദ്യം നടന്ന എഎഎഫ്‌സി ഏഷ്യൻ കപ്പിന്റെ സെമി ഫൈനലിൽ യുഎഇയെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഖത്തർ ഫൈനലിൽ പ്രവേശിച്ചത്.
ശേഷം ഇരു ടീമുകളും ഇതാദ്യമായാണ് നേർക്കു നേർ എത്തിയത്.
സ്വന്തം മണ്ണിൽ 1992 ലും 2004ലും നടന്ന മത്സരത്തിൽ ജേതാക്കളായതും ഖത്തറായിരുന്നു. 2014 ൽ സൗദിയിൽ നടന്ന മത്സരത്തിലും ഖത്തർ വിജയം നേടി. ഇത്തവണയും വിജയലക്ഷ്യത്തിലെത്താനുള്ള കഠിനപരിശ്രമത്തിലാണ് ഖത്തർ.
അതേസമയം ഇന്നലെ ദുഹെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ യെമൻ-ഇറാഖ് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഖത്തറിനും യുഎഇക്കുമെതിരായ വിജയത്തോടെ ഗ്രൂപ്പ് എയിൽ 7 പോയിന്റുകളുമായാണ് ഇറാഖ് സെമിയിൽ പ്രവേശിച്ചത്.
ഗ്രൂപ്പ് ബിയിലെ ജേതാക്കളുമായി ഖത്തറും ഗ്രൂപ്പ് ബിയിലെ റണ്ണർ അപ്പുമായി ഇറാഖും സെമി ഫൈനലിൽ മത്സരിക്കും. 5നാണ് സെമി ഫൈനൽ.
ആടിപ്പാടി ആർപ്പുവിളിച്ച് ആരാധകർ
ദോഹ ∙ ഗാലറിയിൽ ആർപ്പുവിളിച്ച സ്വദേശികളായ ആരാധകർക്കൊപ്പം ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയും ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന് ലഭിച്ചു.
പാട്ടും നൃത്തവും ആർപ്പുവിളികളുമായാണ് ആരാധകർ വിജയം ആഘോഷിച്ചത്. 43,780 കാണികളാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഖത്തറിനെ പിന്തുണയ്ക്കാൻ എത്തിയത്.