ADVERTISEMENT

ദോഹ ∙ പ്രവാസി മനസ്സുകളിലെ സൂപ്പർ താരമായി ദോഹ മെട്രോ. ഇന്നലെ ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ കൂടി തുറന്നതോടെ പ്രവാസികൾക്ക് ജോലി സ്ഥലങ്ങളിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമായി. മെട്രോയുടെ റെഡ്, ഗോൾഡ്, ഗ്രീൻ ലൈനുകളിൽ യാത്രക്കാരുടെ നല്ല തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്.

walkway
അല്‍ റിഫ സ്റ്റേഷനില്‍ നിന്ന് മാള്‍ ഓഫ് ഖത്തറിലേക്കുള്ള നടപ്പാലം.

അൽ ഖ്വാസർ മുതൽ അൽ വക്ര വരെയുള്ള റെഡ് ലൈൻ, റാസ് ബു അബൗദ് മുതൽ അൽ അസീസിയ വരെ ഗോൾഡ് ലൈൻ, അൽ റിഫ (മാൾ ഓഫ് ഖത്തർ) മുതൽ അൽ മൻസൂറ വരെ ഗ്രീൻ ലൈൻ എന്നിങ്ങനെയാണ് ദോഹ മെട്രോയുടെ ഓട്ടം. ഗ്രീൻ ലൈൻ കൂടി തുറന്നതോടെ ഖത്തർ നാഷനൽ ലൈബ്രറിയിലും എജ്യുക്കേഷൻ സിറ്റിയിലും ഹമദ് ആശുപത്രിയിലും ജോലി ചെയ്യുന്ന ഒട്ടേറെ പ്രവാസി മലയാളികൾ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഓരോ 5 മിനിറ്റിന്റെ ഇടവേളകളിലുമാണ് ദോഹ മെട്രോ ഓടുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തനം.

ടാക്സിക്ക് പകരക്കാരനായി മെട്രോ

ദോഹ മെട്രോയുടെ റെഡ്‌ ലൈനിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ-1 കൂടി തുറന്നതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് നേരെ മെട്രോ പിടിച്ചാൽ നഗരത്തിന്റെ ഏത് ഭാഗത്തേക്കും സുഖമായി എത്താം. ടാക്‌സിക്കായി പണം ചെലവാക്കാതെ ലക്ഷ്യത്തിലെത്താം. മേഖലയിലെ പ്രധാന സാംസ്‌കാരിക, വ്യവസായിക, കായിക കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ദോഹയിലേക്ക് ദിവസേന നൂറു കണക്കിന് സന്ദർശകരാണ് എത്തുന്നത്. ഇന്റർചേഞ്ച് ഉൾപ്പെടെയുള്ള ഒറ്റ യാത്രയ്ക്ക് 2 റിയാൽ മതിയാകും.

ചെലവ് ചുരുക്കാനും മെട്രോ പിടിക്കാം

രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാളായ മാൾ ഓഫ് ഖത്തറിലാണ് ഗ്രീൻ ലൈനിന്റെ അവസാന സ്റ്റേഷനായ അൽ റിഫ. അൽ റിഫയിൽ നിന്ന് മാൾ ഓഫ് ഖത്തറിലേക്ക് നടപ്പാലവും ഉണ്ട്. ഷോപ്പിങിനെത്തുന്നവർക്ക് മെട്രോയിൽ നിന്ന് നേരെ നടപ്പാലം വഴി മാളിലേക്ക് പ്രവേശിക്കാം. രാത്രി 11 വരെ മെട്രോ സർവീസ് നടത്തുന്നതിനാൽ ഷോപ്പിങ് കഴിഞ്ഞാൽ മെട്രോയിൽ തന്നെ തിരികെ മടങ്ങാം. ഗതാഗത കുരുക്കിൽപ്പെട്ടുള്ള യാത്ര ഓർത്താണ് പലപ്പോഴും മാളിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നതെന്ന് തൃശൂർ സ്വദേശിയായ പ്രമോദ് പ്രതികരിച്ചു. മെട്രോ തുറന്നതിനാൽ കുടുംബവുമായി സുഖമായും സൗകര്യപ്രദമായും മാളിലേക്ക് അവധി ദിനങ്ങളിൽ പോകാമെന്നത് വലിയ ആശ്വാസമാണ്. കൂടാതെ പണവും സമയവും ലാഭിക്കാമെന്നും പ്രമോദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com