ഇന്ത്യയുടെ ദേശീയ അവലംബങ്ങൾ അപദേശീയവൽക്കരിക്കപ്പെടുന്നു: കെ.ടി.കുഞ്ഞിക്കണ്ണൻ
Mail This Article
ദമാം ∙ തീവ്ര ദേശീയതയുടെ മറവിൽ സംഘപരിവാർ ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരത്തേയും സാമ്പത്തിക സ്വാശ്രയത്വത്തേയും അപദേശീയവൽക്കരിച്ച് രാജ്യത്തെ ആഗോള മൂലധനത്തിന്റെ സാമന്തപ്രദേശമാക്കുകയാണെന്ന് ഇടതു ചിന്തകൻ കെ.ടി. കുഞ്ഞിക്കണ്ണൻ. നവോദയ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിമാസ വായന 'വെളിച്ചം' പരിപാടിയിൽ 'സംസ്കാരം ദേശീയത രാഷ്ട്രീയം' എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർക്കും എപ്പോഴും ഏത് പ്രതിലോമ ആശയത്തെയും വിന്യസിക്കാൻ കഴിയുന്ന ഒരു സംജ്ഞയാണ് സംസ്കാരം. പലപ്പോഴും സംസ്കാരം, അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധികൾക്ക് ഉത്തരമില്ലാതെ വരുമ്പോൾ തീവ്രദേശീയതാ വികാരം ഉണർത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിൽ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർഗ സംവാദത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. സാഹിദ, രാജൻ അയ്യൻ, പവനൻ മൂലക്കീൽ, ലുഖ്‌മാൻ വിളത്തൂർ, ചന്ദ്രമോഹൻ, സിദ്ദിഖ് എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. നിധീഷ് മുത്തംബലം നിയന്ത്രിച്ച സംവാദം വിഷ്ണുദത്ത് സംഗ്രഹിച്ചു. ഷമീം നാണത്ത്, രശ്മി ചന്ദ്രൻ നേതൃത്വം നൽകി.