സ്വകാര്യമേഖലയിലെ സംവരണം; പുതിയ അനുപാതം ഉടൻ
Mail This Article
കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ സ്വദേശി സംവരണത്തിനുള്ള പുതിയ അനുപാതം തയാറായിട്ടുണ്ടെന്നു മാൻപവർ പബ്ലിക് അതോറിറ്റി. മന്ത്രിസഭ അംഗീകരിച്ച പട്ടിക താമസിയാതെ പ്രാബല്യത്തിൽ വരും. വാണിജ്യ മന്ത്രാലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിൽ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനുള്ള കാലതാമസമാണ് പ്രതിബന്ധമായുള്ളത്. 25ൽ കൂടുതൽ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനം തൊഴിൽ സ്വദേശികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. പല സ്ഥാപനങ്ങളിലും പല അനുപാതമാണു നിർണയിച്ചിട്ടുള്ളത്.
കാലാകാലങ്ങളിൽ അതു പുതുക്കി നിശ്ചയിക്കണം എന്നുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അനുപാതമാണു താമസിയാതെ നടപ്പാക്കുക. കുടിയേറ്റ തൊഴിലാളികളെ പാർപ്പിക്കുന്നതിനു സർക്കാർ മേൽനോട്ടത്തിൽ ഷെൽറ്റർ പണിയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെ സഹകരണത്തോടെയാകും ഷെൽറ്റർ സ്ഥാപിക്കുക. ഗാർഹിക തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനു മാൻ പവർ അതോറിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം ഇൻസ്റ്റഗ്രാം വഴി പ്രത്യേക വെബ്സൈറ്റ് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.