ADVERTISEMENT

ദോഹ ∙ സലാഡ് വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഇലവർഗമായ ജർജീർ മലയാളികളുടെ തീൻമേശകളിലും താരമാകുന്നു. അറബ് നാടുകളിൽ ജർജീർ എന്നാണ് അറിയപ്പെടുന്നതെങ്കില്ലും റോക്കറ്റ് ലീഫ്, അറുഗുള എന്നിങ്ങനെയാണ് ഇംഗ്ലിഷ് പേരുകൾ. ഗൾഫിൽ ഗ്രിൽ, ബാർബിക്യൂ, കബാബ് വിഭവങ്ങൾക്കൊപ്പം സലാഡ് ആയാണ് ജർജീർ ഇലകൾ പൊതുവേ ഉപയോഗിക്കുന്നത്. ചെറിയ കയ്പ് ഉള്ളതിനാൽ പെട്ടെന്നങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും ജർജീറിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞതോടെ മലയാളികളുടെ രുചിക്കൂട്ടിലും ഇതു സ്ഥാനം പിടിച്ചു.

ജർജീർ ഇലയിൽ നാരങ്ങാനീരു പിഴിഞ്ഞ് കബാബിനൊപ്പം ഒരു പിടി പിടിച്ചാൽ അതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ്. വടക്കേ ഇന്ത്യയിൽ അറുഗുള എന്ന പേരിലാണ് ജർജീർ അറിയപ്പെടുന്നത്. ജർജീർ വിത്തുകൾ അച്ചാറിലും സലാഡ് ഡ്രസിങ്ങിലുമൊക്കെയാണു വടക്കേ ഇന്ത്യക്കാർ കൂടുതലും ഉപയോഗിക്കുന്നത്. മാത്രമല്ല ഈ വിത്തുകൾ കൊണ്ട് തയാറാക്കുന്ന ടാരാമിര (ജംബ) എണ്ണ വളരെ പ്രശസ്തമാണ്. മുടികൊഴിച്ചിലിനെ പ്രതിരോധിക്കാൻ, ചർമം മൃദുവാക്കാൻ തുടങ്ങി ഒട്ടേറെ ഗുണങ്ങളാണ് ഈ എണ്ണയ്ക്കുള്ളത്. ഇറ്റാലിയൻ വിഭവങ്ങളിലും ജർജീർ പ്രശസ്തമാണ്. ദോഹയിലെ വിപണിയിൽ ജർജീർ ഇല ഒരു കെട്ടിന് 5 റിയാൽ മുതലാണു വില.

ആരോഗ്യ ഗുണങ്ങൾ അറിയാം

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ജർജീർ, അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ്. 90 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ വേനൽക്കാലത്ത് ശരീരത്തിൽ വെള്ളം നിലനിർത്താനും ഇത് അത്യുത്തമം. വിറ്റമിൻ എ, ബി, സി, കെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കാൽസ്യത്തിന്റെ കാര്യത്തിൽ ഐസ്ബർഗ് ലെറ്റൂസിനേക്കാൾ കേമനാണു ജർജീർ. എല്ലുകളുടെ വളർച്ചയ്ക്കും തലച്ചോറിന് ശക്തി പകരാനും ഉത്തമം. ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ചെയ്യും. ശരീരഭാരം കുറയാൻ ഡയറ്റ് എടുക്കുന്നവർക്കും ഈ ഇലവർഗത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഉപയോഗത്തിൽ കരുതൽ വേണം

ചീരയും മറ്റും വൃത്തിയാക്കുന്ന പോലെ തന്നെ വലിയ പാത്രത്തിൽ കൂടുതൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. ഇലകളിലെ വെള്ളം പോയ ശേഷം പൊതിഞ്ഞു ഫ്രിജിലെ ഈർപ്പം കൂടിയ ഭാഗത്ത് സൂക്ഷിക്കണം. ഇവ പരമാവധി 2-3 ദിവസത്തിനുള്ളിൽ ഉപയോഗിച്ചിരിക്കണം. ഗർഭിണികളും മുലയൂട്ടുന്നവരും സുരക്ഷിതമായി വേണം ഇവ ഉപയോഗിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com