ഇരുനില ബസിൽ കോടതി; 540 തൊഴിലാളികളുടെ കേസിനു പരിഹാരം
Mail This Article
അബുദാബി ∙ 540 തൊഴിലാളികൾ നൽകിയ തൊഴിൽ കേസിനു പരിഹാരം. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവുമായി സഹകരിച്ച് അബുദാബി മൊബൈൽ ലേബർ കോടതിയാണ് കേസ് തീർപ്പാക്കിയത്.
തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ കേട്ട് അതിവേഗം പരിഹാരം കണ്ടെത്തുകയായിരുന്നു. മറ്റു കമ്പനികളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് വീസ മാറാനും കോടതി നടപടി സ്വീകരിച്ചു.
യുഎഇ മന്ത്രിസഭാ ഉപാധ്യക്ഷനും അബുദാബി നീതിന്യായ വകുപ്പ് മേധാവിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് 2007 ജൂണിൽ മൊബൈൽ കോടതികൾ സ്ഥാപിച്ചത്.
ഇരുനില ബസിൽ കോടതി
ഇരുനില ബസിലാണു മൊബൈൽ കോടതി പ്രവർത്തിക്കുന്നത്. ഒന്നാമത്തെ നിലയിൽ രേഖകൾ സാക്ഷ്യപ്പെടുത്താനും വിവാഹ കരാറുകൾ രൂപപ്പെടുത്താനുമുള്ള സംവിധാനമുണ്ട്. വിധിപ്പകർപ്പുകളും ഇവിടെ നിന്നു നൽകും. നിയമപരമായ മറ്റു സഹായവും ലഭിക്കും.
കോടതിമുറി പോലെ സജ്ജീകരിച്ചതാണ് രണ്ടാമത്തെ നില. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും കേസുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനും മറ്റും ദൃശ്യ-ശ്രാവ്യ സംവിധാനമുള്ള 3 സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. 16 ലക്ഷം ദിർഹം ചെലവിട്ടാണ് മൊബൈൽ കോടതി സജ്ജമാക്കിയത്.