ADVERTISEMENT

മസ്കത്ത്∙ ഒമാനെ ആധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ രാഷ്ട്രശിൽപി സുൽത്താൻ ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ പിൻഗാമിയായി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് അവരോധിക്കപ്പെടുമ്പോൾ രാഷ്ട്രത്തിന്റെ പ്രതീക്ഷകളും ഉയരത്തിലാണ്. വെല്ലുവിളികൾ നേരിടാൻ പ്രാപ്തനായ പിൻഗാമിയെന്ന നിലയിൽ മുൻ സുൽത്താൻ ഒരാളുടെ പേര് മാത്രമാണ് വിൽപത്രത്തിൽ എഴുതിവച്ചിരുന്നത് എന്നതും ശ്രദ്ധേയം. 

വിദേശ കാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചുള്ള അനുഭവസമ്പത്ത് മേഖലയിലെ സമവാക്യങ്ങൾ എളുപ്പം മനസ്സിലാക്കാനും സാഹചര്യങ്ങൾക്ക് അനുസരിച്ച് പുതിയ രൂപീകരിക്കാനും സുൽത്താൻ ഹൈതമിന് കരുത്താകും. അതിനൊപ്പം അടിയന്തരമായി അഭിമുഖീകരിക്കേണ്ട സാമ്പത്തിക പ്രതിസന്ധികളും ഉണ്ട്. 

ഉയർന്നു വരുന്ന ധനക്കമ്മി തന്നെയാണ് പ്രധാന വെല്ലുവിളിയന്ന് എസ്ആൻഡ് പി ഗ്ലോബൽ റേറ്റിങ്സിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വളർച്ചയിലെ മെല്ലപ്പോക്ക്, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, പുതിയ വരുമാനം കണ്ടെത്തേണ്ട അടിയന്തര സാഹചര്യം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. വാറ്റ് ഉൾപ്പടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാൻ വൈകിയാൽ ധനക്കമ്മി ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ഒമാന്റെ ആഭ്യന്തര വിപണി അത്ര വലുതല്ലാത്തതും ഇതര റേറ്റിങ് ഏജൻസികൾ പ്രതികൂല ഘടകമായാണ് വിലയിരുത്തുന്നത്. പൊതുകടം കുറയ്ക്കുന്നതും എണ്ണയിതര വരുമാനം കണ്ടെത്തുന്നതുമാകും പ്രധാന വെല്ലുവിളികൾ.എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളുടെ സംഘടനകൾക്കു പുറത്ത് അറബ് മേഖലയിൽ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപാദകരായ ഒമാൻ പക്ഷേ എണ്ണ വിലയിടവ് മൂലം വല്ലാതെ വലഞ്ഞിരുന്നു. പൊതുകടം വർധിക്കാൻ ഇതും ഇടയാക്കി. ബജറ്റ് കമ്മി കുറയ്ക്കാൻ ഒമാൻ രണ്ട് ബില്യൺ റിയാൽ കടം വാങ്ങാനും പദ്ധതിയിട്ടിരുന്നു. 

അതേസമയം ഇവയെല്ലാം തരണം ചെയ്യാൻ കരുത്തുള്ള പിൻഗാമിയെയാണ് മുൻ സുൽത്താൻ കണ്ടെത്തി വളർത്തിയതെന്ന് ഒമാൻ ജനത വിശ്വസിക്കുന്നു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്നും അറബ് ലീഗുമായുള്ള ധാരണ കൂടുതൽ ഉറച്ചതാക്കുമെന്നുമുള്ള സുൽത്താൻ ഹൈതമിന്റെ വാക്കുകൾ പ്രതീക്ഷയോടെയാണ് ജനങ്ങളും ഇതര രാഷ്ട്രങ്ങളും കാണുന്നത്.

ഖാബൂസ് നിലകൊണ്ടത് സമാധാനത്തിന്: യുഎൻ

മസ്കത്ത് ∙ മേഖലയിലെയും ലോകത്തിന്റെയും സമാധാനത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദെന്നു ഐക്യരാഷ്ട്രസംഘടന അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യാന്തര നയതന്ത്ര രംഗത്ത് തുടർച്ചയായി മികച്ച സംഭാവന നൽകിയ ഭരണാധികാരിയായിരുന്നു സുൽത്താനെന്ന് ആനുശോചന സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറെസ് പറഞ്ഞു. ഒമാന്റെ ഔദ്യോഗിക ദുഃഖാചരണം ഇന്ന് ഉച്ചക്ക് സമാപിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com