ADVERTISEMENT

ദോഹ∙ ആധുനിക സൗകര്യങ്ങൾ നിറഞ്ഞ 2 സെൻട്രൽ മാർക്കറ്റുകളിലൂടെ സജീവമായ ആഭ്യന്തര വിപണി, അൽ വക്രയിലെ മാർക്കറ്റ് കൂടി തുറക്കുന്നതോടെ കൂടുതൽ ഉഷാറാകും. അബു ഹമൂറിലെ പഴയ മാർക്കറ്റ് ഇനി പ്രവർത്തനരഹിതം.

ഉം സലാൽ, അൽ സെയ്‌ലിയ എന്നിവയാണു തുറന്നത്. ഉം സലാലിൽ മീൻ കച്ചവടവും കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച അൽ സെയ്‌ലിയയിൽ പച്ചക്കറി, പഴം തുടങ്ങിയ കാർഷിക ഉൽപന്നങ്ങളാണുള്ളത്. അൽ വക്രയിൽ കന്നുകാലി ചന്തയും ഇറച്ചി വിപണിയുമാണ്. അൽ മമ്മൂറ ഒമാനി സൂഖിലെ വ്യാപാരശാലകളും അൽ വക്ര, അൽ സെയ്‌ലിയ എന്നിവിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അബു ഹമൂറിലെ പഴയ സെൻട്രൽ മാർക്കറ്റ് വാണിജ്യ സമുച്ചയമാക്കി മാറ്റാനാണു പദ്ധതി. പ്രാദേശിക ഭക്ഷ്യ കമ്പനിയായ ഹസാദ് ഫുഡിന്റെ അനുബന്ധ സ്ഥാപനമായ അസ്‌വാക്കിനാണ് 3 മാർക്കറ്റുകളുടെയും മേൽനോട്ടം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തിലാണിത്. 

'ഫ്രഷ്' പച്ചക്കറികൾ തന്നെ വാങ്ങാം

ദോഹയുടെ തെക്കു–പടിഞ്ഞാറായി 21 കിലോമീറ്റർ അകലെയാണ് അൽ സെയ്‌ലിയ സെൻട്രൽ മാർക്കറ്റ്. ഉയർന്ന ഗുണനിലവാരത്തിലുള്ള നല്ല ഫ്രഷ് പച്ചക്കറികൾ തന്നെ ലഭിക്കും. 78,000 ചതുരശ്രമീറ്റർ സ്ഥലത്ത് പ്രത്യേക പ്രവേശന-എക്‌സിറ്റ് പോയിന്റുകൾ,  പാർക്കിങ്, 8000 ചതുരശ്രമീറ്ററിൽ ലേല ഹാൾ,  ഒരേ സമയം 15 ട്രെയ്‌ലറുകൾക്ക് പ്രവേശനം എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. 

പൂർണമായും ശിതീകരിച്ച മാർക്കറ്റിൽ 102 ചെറുകിട കടകൾ, മൊത്ത വ്യാപാരത്തിനായി 50 കടകൾ, കരകൗശല ഉൽപന്നങ്ങൾക്കായി 52 കടകൾ എന്നിവയാണുള്ളത്. 2,600 ചതുരശ്രമീറ്റർ സ്ഥലത്തായി 9 ശിതീകരണ സംഭരണി സൗകര്യം. സൂപ്പർ മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, ഗ്രോസറി കടകൾ എന്നിവയും സുലഭം. 

um-salal-fish-market
ഉം സലാൽ മീൻ സെൻട്രൽ മാർക്കറ്റ്‌

പച്ച മീൻ വാങ്ങാൻ ഉംസലാലിലേക്ക്

നല്ല പിടയ്ക്കുന്ന പച്ച മീൻ വാങ്ങണമെങ്കിൽ ഉം സലാലിലെ സെൻട്രൽ മാർക്കറ്റിലെത്തണം. അബു ഹമൂറിലെ പഴയ സെൻട്രൽ മാർക്കറ്റിൽ നിന്ന്, ദോഹയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഉം സലാലിലേക്ക് മാറ്റി സ്ഥാപിച്ച മീൻ മാർക്കറ്റ് 2017 ലാണു പ്രവർത്തനം തുടങ്ങിയത്. 20,000 ചതുരശ്രമീറ്ററിൽ ശിതീകരിച്ച ലേലഹാൾ, അറവു ശാല, ചെറുകിട വിൽപന ശാലകൾ, റസ്റ്ററന്റുകൾ, എടിഎം, ബാങ്കുകൾ, ഭരണനിർവഹണ ഓഫിസുകൾ, കഫ്‌റ്റീരിയകൾ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. മാർക്കറ്റിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങും. 

അൽ വക്രയും സജ്ജം

2,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മാർക്കറ്റ് ഉടൻ തുറക്കും. ദോഹയിൽ നിന്ന് 30 മിനിറ്റ് യാത്ര ചെയ്താൽ എത്താം. നൂതന സാങ്കേതിക വിദ്യയിലുള്ള ഓട്ടമേറ്റഡ് അറവുശാല, മൊത്ത വ്യാപാര കടകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭരണനിർവഹണ ഓഫിസുകൾ, കഫ്റ്റീരിയ, റസ്റ്ററന്റുകൾ എന്നിവയെല്ലാമാണുള്ളത്. 600 ലധികം കന്നുകാലികളെ പ്രദർശിപ്പിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യമുണ്ട്. പ്രതിദിനം 9,000 കന്നുകാലികളെ അറക്കാൻ ശേഷിയുള്ള 14,000 ചതുരശ്രമീറ്ററിലാണ് അറവുശാല. പശുക്കൾ, ഒട്ടകങ്ങൾ എന്നിവക്കായി പ്രത്യേക വിഭാഗവുമുണ്ട്. 

പൂർണമായും ശിതീകരിച്ചതാണ് മാർക്കറ്റ്. കാലിത്തീറ്റ, ധാന്യങ്ങൾ, വെറ്ററിനറി ഉൽപന്നങ്ങൾ തുടങ്ങിയവയുടെ 102 കടകളാണുള്ളത്. 5,200 ചതുരശ്രമീറ്റർ സ്ഥലത്താണ് കാലിത്തീറ്റ സംഭരണം. പച്ചക്കറി, പഴം, ഉണക്കിയ പഴങ്ങൾ, തേൻ, ഈന്തപ്പഴം എന്നിവയുടെ ചെറുകിട വിൽപനകൾക്കായി 76 കടകളുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com