സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ സൽമാൻ രാജാവ് ഒമാനിലെത്തി അനുശോചനം രേഖപ്പെടുത്തി
Mail This Article
റിയാദ്∙ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഒമാനിലെത്തി.സുൽത്താൻ ഹൈത്തം ബിൻ താരിഖിനെ മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ സന്ദർശിച്ചാണ് സുൽത്താനും രാജകുടുംബാംഗങ്ങൾക്കും ഒമാൻ ജനതക്കും രാജാവ് അനുശോചനം അറിയിച്ചത്.
രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സഹമന്ത്രിയും രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് മൻസൂർ ബിൻ മിത്അബ്, കിഴക്കൻ പ്രവിശ്യ ഗവർണർ പ്രിൻസ് സഊദ് ബിൻ നായിഫ്, അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സഊദ്, പ്രിൻസ് സഊദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ, മൂസാഇദ് അൽ ഐബാൻ, തുടങ്ങി നിരവധി മന്ത്രി സഭാംഗങ്ങളും ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിച്ചു.
മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഒമാൻ സുൽത്താന്റെ ഉപദേഷ്ടാവ് സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സഊദ് ബിൻ ഹരിബ് അൽ ബുസൈദി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് രാജാവിനെയും സംഘത്തെയും സ്വീകരിച്ചു. ഒമാനിലെ സൗദി അംബാസഡർ ഈദ് അൽ തഖാഫിയും രാജാവിനെ എതിരേറ്റു.
നേരത്തെ റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ, രാജാവിന്റെ ഉപദേഷ്ടാവ് ഫൈസൽ ബിൻ ഖാലിദ് എന്നിവർ ചേർന്നു റിയാദ് റോയൽ വിമാനത്താവളത്തിൽ നിന്ന് രാജാവിനെയും സംഘത്തെയും യാത്രയയച്ചു.