സുല്‍ത്താന്റെ നിര്യാണം: ഇന്ത്യൻ സംഘം മസ്കത്തിലെത്തി അനുശോചനം രേഖപ്പെടുത്തി
Mail This Article
മസ്‌കത്ത് ∙ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഒമാനിലെത്തി. മസ്‌കത്ത് അല്‍ ആലം പാലസില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് മന്ത്രിയെ സ്വീകരിച്ചു. കേന്ദ്ര സംഘത്തോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറും കൊട്ടാരത്തിലെത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സന്ദേശങ്ങള്‍ സുല്‍ത്താനെ അറിയിച്ചു.
‘ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ മസ്കത്തിൽ എത്തി സന്ദർശിച്ചു. സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്റിന്റെയും പ്രധാനമന്ത്രി മോദി, സർക്കാർ, ഇന്ത്യയിലെ ജനങ്ങൾ എന്നിവർക്കുവേണ്ടി അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വ്യക്തിപരമായ കത്ത് കൈമാറുകയും ചെയ്തു’–നഖ്‍വി ട്വിറ്ററിൽ കുറിച്ചു.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. നടക്കാനിരുന്ന ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവച്ചു. നേരത്തെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നഷ്ടമായത് എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്. വെള്ളിയാഴ്ച രാത്രി മസ്കത്തിലായിരുന്നു സുൽത്താന്റെ അന്ത്യം.