കൊറോണ: ചൈനയിൽ നിന്നുള്ള യാത്രക്കാരെ സൗദി നിരീക്ഷിക്കും
Mail This Article
റിയാദ് ∙ കൊറോണ ഭീതി പരന്നതിനെ തുടർന്നു രാജ്യാന്തര വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് സൗദി അറിയിച്ചു. സുരക്ഷ ഉറപ്പ് വരുത്തുന്നത്തിനായി ചൈനയിൽ നിന്നു നേരിട്ടും അല്ലാതെയും രാജ്യത്തേക്കു കടക്കുന്ന യാത്രക്കാരുടെ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊറോണ ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ഇത്തരം ഇടങ്ങളിലെ ചത്തതോ ജീവനുള്ളതോ ആയ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനുമായി സഹകരിച്ച് സൗദി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായും ആശയ വിനിമയം നടത്തും. ഇതുവരെ വൈറസ് ബാധിച്ചവർ 17 ആയി ഉയർന്നു. 540 ലധികം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യ ചൈനീസ് നഗരമായ വുഹാനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വൈറസ് അനധികൃതമായി കച്ചവടം ചെയ്യുന്ന വന്യജീവികളിൽ നിന്നാണെന്ന് സംശയിക്കുന്നു. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്ന വൈറസ് തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളും പ്രധാന വിമാനത്താവളങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി.