ആഘോഷത്തിനു പൊലിമ കൂട്ടാൻ ‘സമുദ്രത്തിന്റെ കാവൽക്കാരൻ’
Mail This Article
ദോഹ∙ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലേയ്ക്ക് ഇന്ത്യൻ തീര സേനാ കപ്പലായ (ഐസിജിഎസ്) സമുദ്ര പഹേരിദാർ എത്തി. ഹമദ് തുറമുഖത്ത് ഇന്നലെയാണ് കപ്പൽ നങ്കൂരമിട്ടത്. 20 തീരസേന ഓഫിസർമാരും 100 ഉദ്യോഗസ്ഥരുമാണ് കപ്പലിലുള്ളത്. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അൻവർ ഖാന്റെ നേതൃത്വത്തിലാണ് സേനാംഗങ്ങൾ എത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത ശേഷം 27ന് കപ്പൽ മടങ്ങും.
തീര സേനയുടെ സമുദ്ര മലിനീകരണ നിയന്ത്രണ കപ്പൽ ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണ് സമുദ്ര പഹേരിദാർ. സമുദ്രത്തിന്റെ കാവൽക്കാരൻ എന്നാണ് സമുദ്ര പഹേരിദാർ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം. 2012 ൽ ആണ് കപ്പൽ കമ്മീഷൻ ചെയ്തത്. 94 മീറ്റർ നീളമുള്ള കപ്പലിൽ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം, ഡൈനാമിക് പൊസിഷനിങ് സിസ്റ്റം, എക്‌സ്റ്റേണൽ ഫയർ ഫൈറ്റിങ് സിസ്റ്റം, തീരസേനയുടെ നിർദ്ദിഷ്ട ചുമതലകൾ നിർവഹിക്കാനുള്ള മലിനീകരണ നിയന്ത്രണ ഉപകരണം തുടങ്ങി അത്യാധുനിക സംവിധാനങ്ങളുണ്ട്.
ഹെലികോപ്ടറുകളെ വഹിക്കാനുള്ള ശേഷിയും കപ്പലിനുണ്ട്. ഇന്ത്യയുടെ കിഴക്കൻ സമുദ്ര തീരങ്ങളെ സംരക്ഷിക്കുകയാണ് കപ്പലിന്റെ പ്രധാന ദൗത്യം. കഴിഞ്ഞ ഒക്‌ടോബറിൽ ഇന്ത്യൻ നാവിക സേനയുടെ ഐഎൻസ് മൈസൂർ, നവംബറിൽ ഐഎൻഎസ് ത്രികാന്ത് യുദ്ധകപ്പലുകൾ ഹമദ് തുറമുഖത്ത് എത്തിയിരുന്നു. ഖത്തരി അമീരി നാവിക സേനയുമായി പ്രഥമ സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുത്ത ശേഷമാണ് ത്രികാന്ത് മടങ്ങിയത്. കപ്പലുകളുടെ വരവ് ഇന്ത്യയും ഖത്തറും തമ്മിലുള്ള സമുദ്ര, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തും.