കുപ്പത്തൊട്ടിയിൽ ‘കയ്യിട്ട് ’ വാരിയാൽ പിഴശിക്ഷ
Mail This Article
കുവൈത്ത് സിറ്റി ∙ ശുചീകരണ തൊഴിലാളികൾ മാലിന്യവാഹനങ്ങളിൽനിന്നും കുപ്പത്തൊട്ടികളിൽനിന്നും വസ്തുക്കൾ തരംതിരിക്കരുതെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ഇത് ലംഘിച്ചാൽ ക്ലീനിങ് കമ്പനിയിൽ നിന്ന് 100 ദിനാർ പിഴ ഈടാക്കുമെന്ന് ജഹ്‌റ മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഫൈസൽ അൽ ജുമാ പറഞ്ഞു. ശേഖരിക്കുന്ന മാലിന്യം നിശ്ചിത സ്ഥലത്ത് എത്തിക്കുക എന്നതാണ് കമ്പനികളുടെ ചുമതല.
എന്നാൽ പാർപ്പിട കേന്ദ്രങ്ങളിൽനിന്നും മറ്റും ശേഖരിക്കുന്ന മാലിന്യങ്ങളിൽനിന്ന് ഉപയോഗയോഗ്യമായ എന്തെങ്കിലും കണ്ടെത്തുന്നതിന് തൊഴിലാളികൾ തരംതിരിക്കാറുണ്ട്. ഈ നടപടി കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.
തരംതിരിച്ച വസ്തുക്കൾ മറ്റേതെങ്കിലും വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്. ശുചീകരണ വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് പാർപ്പിട കേന്ദ്രങ്ങളിൽനിന്നും അകലെ ഓരോ കമ്പനിയും സ്ഥലം നിശ്ചയിക്കണം.
ശുചീകരണം കഴിഞ്ഞ ശേഷം മാലിന്യവാഹനം പാർപ്പിട കേന്ദ്രങ്ങളിലും റോഡുകളിലും നിർത്തിയിടാൻ പാടില്ല. നിശ്ചിത സമയത്തിനകം ശുചീകരണം പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.