ഓൺലൈൻ മരുന്ന് ഇറക്കുമതി പാടില്ലെന്ന് കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ ഓൺലൈൻ വഴി മരുന്ന് ഇറക്കുമതി പാടില്ലെന്ന് ആരോഗ്യമന്ത്രാലയം. ലോകത്തിന്റെ പല ഭാഗത്തുനിന്നും സ്വദേശികളും വിദേശികളും മരുന്നുകൾ ഓൺലൈൻ വഴി ഇറക്കുമതി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ഹെർബൽ വസ്തുക്കളും മരുന്നുകളുമൊക്കെ വിദേശത്തുനിന്നു പാർസലായി വരുന്നുണ്ട്. മരുന്നുകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് വിരുദ്ധമാണ് നടപടിയെന്ന് മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണവിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുല്ല അൽ ബദർ പറഞ്ഞു.
അത്തരം പാർസലുകൾ തടഞ്ഞുവെക്കണമെന്ന് മന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരുന്ന്, മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ഹെർബലുകൾ, ചിലയിനം ചെടികൾ തുടങ്ങി പലതുമാണ് പാർസലുകളായി എത്തുന്നത്. ഓൺലൈൻ വഴിയാണ് ഓർഡർ. ആരോഗ്യമന്ത്രാലയത്തിലെ മെഡിസിൻ- പ്ലാൻറ്സ് കൺട്രോൾ ആൻഡ് റജിസ്ട്രേഷൻ വിഭാഗത്തിൻറെ മുൻകൂർ അനുമതിയില്ലാതെ ഒന്നും ഇറക്കുമതി ചെയ്യരുതെന്നാണ് നിയമം.
മരുന്നുകളും മറ്റും ഇറക്കുമതി ചെയ്യാൻ ആരോഗ്യമന്ത്രാലയം, മന്ത്രാലയത്തിൽനിന്ന് ആവശ്യമായ അനുമതികൾ സമ്പാദിച്ച മരുന്ന് കമ്പനികൾ തുടങ്ങിയവക്ക് മാത്രമേ അധികാരമുള്ളൂ.
2 വർഷം വരെ തടവ്
ഓൺലൈൻ വഴി മരുന്നുകൾ ഇറക്കുമതി ചെയ്താൽ 2 വർഷം വരെ തടവും 3000 ദിനാർ വരെ പിഴയും ശിക്ഷയുണ്ടാകും. ലൈസൻസ് ഇല്ലാത്ത മരുന്നുകള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും ജീവനാശത്തിന് വരെ കാരണവുമാകാം എന്നത് പരിഗണിച്ചാണ് ഇത്