ഷാർജയിൽ ഈ വർഷം 50 പളളികൾ തുറക്കും; യെമൻ രക്തസാക്ഷിയുടെ പേരിൽ ആരാധനാലയം
Mail This Article
ഷാർജ∙ എമിറേറ്റിൽ ഈ വർഷം 50 പളളികൾ തുറക്കുമെന്നു ഷാർജ മതകാര്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ 30 ആരാധനാലയങ്ങൾ റമസാനു മുൻപു തന്നെ വിശ്വാസികൾക്ക് പ്രാർഥനയ്ക്കായി തുറന്നുകൊടുക്കും.
എമിറേറ്റിലെ എല്ലാ മേഖലകളിലും ഒരു പള്ളി ഉണ്ടായിരിക്കുമെന്ന് ഷാർജ മതകാര്യ വകുപ്പ് തലവൻ അബദുല്ല ബ്ൻ യഅറൂഫ് അസ്സുബൂസി അറിയിച്ചു. മതകാര്യ വകുപ്പിന്റെ ഈ വർഷത്തെ പദ്ധതി അനുസരിച്ചാണ് പള്ളികൾ പണിയുന്നത്. 2015ൽ യെമൻ യുദ്ധത്തിൽ രക്തസാക്ഷിയായ ഭടൻ സുൽത്താൻ മുഹമ്മദ് ഹുവയ്ദൻ അൽകിത്ബിയുടെ നാമധേയത്തിൽ ദൈദിൽ പള്ളി തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബ്ൻ മുഹമ്മദ് അൽ ഖാസിമി ഈ ആരാധനാലയം ഉദ്ഘാടനം ചെയ്തതായി അസ്സുബൂസി അറിയിച്ചു.
1850 പ്രാർഥന നിർവഹിക്കാൻ സാധിക്കുന്ന പള്ളി നിർമാണത്തിനുള്ള ചെലവ് ഷാർജ ഭരണാധികാരിയാണു വഹിച്ചത്. 2.15 കോടി ദിർഹം ചെലവിട്ട പള്ളി ഫാത്തിമി വാസ്തുവിദ്യയിലാണ് രൂപകല്പന. 1830 ചതുരശ്ര അടി വിസ്തീർണവും 72 മീറ്റർ നീളവുമുള്ള പള്ളിയുടെ പ്രധാന താഴികക്കുടത്തിനു 18.5 മീറ്റർ ഉയരമുണ്ട്.