പ്രാര്‍ത്ഥനയിലൂടെ ആത്മവിശുദ്ധി നേടുക: സൈഫുദ്ദീൻ സ്വലാഹി
Mail This Article
ദുബായ് ∙ പ്രാര്‍ത്ഥന വിശ്വാസിയുടെ ആയുധമാണെന്നും അതിലൂടെ ശരീരവും മനസ്സും വിശുദ്ധമാക്കാന്‍ വിശ്വാസിക്ക് സാധ്യമാകണമെന്നും എം എസ് എം സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ സ്വലാഹി പറഞ്ഞു. എല്ലാ മനുഷ്യരും ഭൂമുഖത്ത് ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയോട് കൂടിയാണ്. എന്നാല്‍ മനുഷ്യര്‍ വിത്യസ്തമായി വഴികള്‍ തിരഞ്ഞെടുക്കുന്നു. ഇസ്ലാം പ്രകൃതി മതമാണ്. നമസ്‌കാരത്തിന്റെ അന്തസത്ത പ്രാര്‍ത്ഥനയാണ്. നമസ്‌കാരം മനുഷ്യരെ തെറ്റുകളില്‍ നിന്നും ചെറുക്കുമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം, അതിനാല്‍ തന്നെ മറ്റു ആരാധന കര്‍മ്മത്തെക്കാള്‍ നമസ്‌കാരത്തിന് പ്രാധാന്യം നല്‍കുകയും ചെറുപ്പം മുതല്‍ അത് പരിശീലിപ്പിക്കാനും നിര്‍ദ്ദേശിക്കുന്നു.
10 വയസ്സായിട്ടും നമസ്‌കരിക്കാത്തവനെ ശാസിക്കാനും രക്ഷിതാക്കളോട് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. നമസ്‌കാരത്തിന്റെ ആത്മ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് നമസ്‌കരിക്കുന്നവന്ന് അതിലൂടെ ആത്മ വിശുദ്ധിയും തെറ്റുകളില്‍ നിന്നു മുക്തമാക്കാനും സാധിക്കുന്നു. തെറ്റുകള്‍ ചെയ്താല്‍ മനസ്സില്‍ അസ്വസ്ഥതയുണ്ടാകും ജനങ്ങളിലേക്ക് ഇറങ്ങുവാനും പ്രയാസം നേരിടും. എന്നാല്‍ നന്മകള്‍ ചെയ്യുമ്പോള്‍ മനഃസംതൃപ്തിയും സമാധാനവും നേടിയെടുക്കാന്‍ സാധിക്കും. ഇസ്ലാം ഈ വിഷയത്തില്‍ വിശാലമായ കാഴ്ച്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഖൂസ് യൂണിറ്റ് അല്‍മനാര്‍ സെന്ററില്‍ നടത്തിയ 'തസ്ഫിയ' പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ 12ന് യുഎഇ അടിസ്ഥാനത്തില്‍ നടത്തുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സിലബസ് സൈഫുദ്ദീന്‍ സ്വലാഹി യു.എ.ഇ ഇസ്ലാഹി വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹനീഫ് സ്വലാഹി പുലാമന്തോള്‍ 'നബിയുടെ സാരോപദശങ്ങള്‍ എന്ന വിഷയം അധികരിച്ചു പ്രസംഗിച്ചു. പ്രസിഡന്റ് അബൂബക്കര്‍ സാബീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് എറവറാംകുന്ന് പരീക്ഷ വിശദീകരണം നടത്തി. നാട്ടില്‍ അപകടത്തില്‍ മരിച്ച അല്‍ഖൂസ് യുണിറ്റ് അംഗം മുസ്തഫയെ വൊളന്‍റിയർ ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. എം. കെ. നസീര്‍, അബ്ദുറഹീം എന്നിവർ പ്രസംഗിച്ചു