ADVERTISEMENT

ദുബായ് ∙ നിലവിലുള്ള തൊഴിലുകളിൽ 65 ശതമാനവും 5 വർഷത്തിനകം ഇല്ലാതാകുമെന്നു ദുബായ് സാമ്പത്തിക വികസന വകുപ്പ് ചീഫ് സ്ട്രാറ്റജിസ്റ്റ് റാഷിദ് ഹസാരി.
തൊഴിലിടങ്ങളിൽ പകുതിയും നൂതന സാങ്കേതിക വിദ്യയിലേക്കു മാറും. നാലാം വ്യവസായ വിപ്ലവം 14 മേഖലകളിൽ സമഗ്രമാറ്റം വരുത്തുമെന്നും യുഎഇ പബ്ലിക് പോളിസി ഫോറത്തിൽ ചൂണ്ടിക്കാട്ടി. ഭാവിയിലെ സാധ്യതകൾ, അനിവാര്യമാറ്റങ്ങൾ, ഒരുക്കങ്ങൾ തുടങ്ങിയവയെക്കുറിച്ചു സംഘടിപ്പിച്ച ഫോറത്തിൽ ഇന്ത്യയിൽ നിന്നടക്കമുള്ള പ്രതിനിധികൾ പങ്കെടുത്തു.

മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റി (എംബിആർഎസ്ജി)ന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ബഹിരാകാശ മേഖലയിലടക്കം മുന്നേറുന്ന രാജ്യത്ത് പരമ്പരാഗത അറിവുകളിൽ ഒതുങ്ങുന്നവർക്കു വൻ തിരിച്ചടി നേരിടേണ്ടിവരുമെന്നു വിദ്യാഭ്യാസ വിദഗ്ധർ പറഞ്ഞു. മാറ്റങ്ങളോടു മുഖംതിരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കാലഘട്ടത്തിന് അനുസരിച്ചു വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറിയില്ലെങ്കിൽ ഭാവി ഇരുണ്ടതാകും. വാണിജ്യ, നിക്ഷേപ മേഖലകളിൽ ഉപഗ്രഹ സഹായത്തോടെ കൂടുതൽ സാധ്യതകൾ കണ്ടെത്താനുള്ള പദ്ധതികൾ തുടങ്ങി. ബഹിരാകാശ രംഗത്ത് വൻമുന്നേറ്റം നടത്തിയ യുഎഇ, ഇതു വാണിജ്യപരമായ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള ഘട്ടത്തിലാണ്.

ഈ രംഗത്ത് 2,000 കോടിയിലേറെ ദിർഹത്തിന്റെ നിക്ഷേപം രാജ്യം നടത്തിക്കഴിഞ്ഞു. മുഖ്യമായും വാണിജ്യാവശ്യങ്ങൾക്കു രൂപകൽപന ചെയ്ത അൽ യാഹ് ഉപഗ്രഹം 2011ൽ വിക്ഷേപിച്ച യുഎഇ കൂടുതൽ പദ്ധതികൾക്ക് ഒരുങ്ങുകയാണ്. അൽ അമൽ എന്ന ചൊവ്വാ ദൗത്യം അടുത്തവർഷം യാഥാർഥ്യമാകും. അൽ യാഹ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, മൊബൈൽ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ കമ്പനി, തുരായ സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻസ്, ദുബായ് സാറ്റ് തുടങ്ങിയവ രാജ്യത്തെ വികസന വിഹായസ്സിലേക്കു നയിക്കുന്ന സ്ഥാപനങ്ങളാണ്.

ന്യൂജെൻ സ്കൂളുകൾ

റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെൻ സ്കൂളുകൾ ആരംഭിക്കാൻ യുഎഇ നടപടി ആരംഭിച്ചു. ഇതിനായി 150 കോടി ദിർഹത്തിന്റെ പദ്ധതി നടപ്പാക്കി വരികയാണ്.ഭാവിയിലെ ആവശ്യങ്ങളും സാഹചര്യങ്ങളും മുന്നിൽക്കണ്ട് വിദ്യാഭ്യാസ രീതിയിൽ സമഗ്രമാറ്റം വരുത്തുകയാണ്. നഴ്സറികളിലടക്കം മാറ്റമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതാൻ ദേശീയ നയത്തിനു രൂപം നൽകിയിട്ടുണ്ട്.

14 കർമ പരിപാടികൾ

സർക്കാർ തലങ്ങളിൽ നിർമിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾക്കു യുഎഇ രൂപം നൽകി. നാലാം വ്യവസായ വിപ്ലവം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഓരോ സർക്കാർ വകുപ്പിലും നടപ്പാക്കും. നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുമായി യുഎഇക്കു ശക്തമായ സഹകരണമുണ്ട്.

ചന്ദ്രനിൽ വിശ്രമിച്ച് ചൊവ്വായാത്ര

ചൊവ്വയിൽ 2117 ൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള പദ്ധതിക്കു യുഎഇ തുടക്കം കുറിച്ചതോടെ ചാന്ദ്ര ദൗത്യവും പരിഗണനയിലെന്നു എംബിആർഎസ്ജി പ്രഫസർ മെലോഡെന സ്റ്റീഫൻസ് അടക്കമുള്ള ഗവേഷകർ. ചൊവ്വാ യാത്രയിൽ ചന്ദ്രനെ ഇടത്താവളമാക്കി മാറ്റാൻ കഴിയുമോയെന്നും ചിന്തിച്ചു തുടങ്ങി.
ചൊവ്വയിൽ കുടിവെള്ളവും കൃഷിയും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സാധ്യതകളെക്കുറിച്ചു ഗവേഷണങ്ങൾ പുരോഗമിക്കുമ്പോൾ ചാന്ദ്രദൗത്യത്തിനും പ്രധാന്യമേറുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങളെക്കുറിച്ചു കൂടുതൽ അറിവുകളുണ്ട്. ചൊവ്വാദൗത്യത്തിനായി നടത്തുന്ന ഗവേഷണങ്ങൾ കാർഷിക മേഖലയിലടക്കം നേട്ടമാകും. വായു, മണ്ണ്, സസ്യങ്ങൾ, കാലാവസ്ഥ, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നടത്തുന്ന ഗവേഷണങ്ങളിൽ ലഭ്യമാകുന്ന വിവരങ്ങൾ രാജ്യത്തു തന്നെ ആദ്യം നടപ്പാക്കാനാകും. ചൊവ്വയിൽ ജീവിക്കാനാവശ്യമായ വെള്ളത്തെക്കുറിച്ചു നടത്തുന്ന ഗവേഷണങ്ങൾ, കടുത്ത വരൾച്ച അനുഭവപ്പെടുന്ന യുഎഇക്ക് ഗുണകരമാകും. കാർഷിക രംഗത്ത് വലിയ മുന്നേറ്റത്തിന് ഇതു വഴിയൊരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com