റാസ് ബു അബൗദ് ബീച്ച് വികസനത്തിനു തുടക്കം
Mail This Article
ദോഹ ∙ വിനോദ, വിശ്രമ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള റാസ് ബു അബൗദ് ബീച്ച് വികസന പദ്ധതിയുടെ ആദ്യ പാക്കേജ് നിർമാണത്തിന് തുടക്കമായി. പൊതുമരാമത്ത് വകുപ്പാണ് (അഷ്ഗാൽ) നിർമാണം. ബീച്ചിലേക്കും 2022 ലോകകപ്പ് വേദികളിലൊന്നായ റാസ് ബു അബൗദ് സ്‌റ്റേഡിയത്തിലേക്കുമുള്ള റോഡുകളുടെ വികസനത്തിനു പുറമേയാണ് ഈ പദ്ധതി.
ഈ വർഷം രണ്ടാം പാദം ആദ്യ പാക്കേജ് പൂർത്തിയാകും. 2,60,000 ചതുരശ്ര മീറ്ററിലായി 2.2 കിലോമീറ്ററാണ് ബീച്ച് വികസനം. നീന്തൽ, കായിക സൗകര്യങ്ങൾ, വ്യായാമത്തിനും ജോഗിങ്ങിനും ബൈക്ക്, സൈക്കിൾ സവാരിക്കുമെല്ലാമുള്ള പ്രത്യേക പാതകളും ബീച്ചിലുണ്ടാകും. ആരോഗ്യകരമായ പരിസ്ഥിതിക്ക് അനുയോജ്യമായ സൗകര്യങ്ങൾ നൽകുന്നതിനൊപ്പം ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കാനും പദ്ധതിക്ക് കഴിയും. 500 മരങ്ങളും നട്ടുവളർത്തും.
സന്ദർശക സുരക്ഷയ്ക്ക് ക്യാമറകൾ
ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് വെളിച്ച സംവിധാനങ്ങൾ, നിരീക്ഷണ ക്യാമറകൾ എന്നിവയും സ്ഥാപിക്കും. വൈഫൈ, വൈദ്യുതി, ജലസേചന, കുടിവെള്ള സൗകര്യങ്ങളുമുണ്ടാകും. കൂടാതെ റസ്റ്ററന്റുകൾ, കഫേകൾ, ശൗചാലയങ്ങൾ, ഇരിപ്പിട സൗകര്യങ്ങൾ, തണലിന് വലിയ കുടകൾ എന്നിവയുമുണ്ടാകും. ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള വാഹന പാർക്കിങ് സൗകര്യങ്ങളും ഒരുക്കും.