പ്ലാസ്റ്റിക്കിനെ പുറത്താക്കാൻ വിദ്യാർഥി സംഘം
Mail This Article
ദോഹ ∙ രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കണമെന്ന ആഹ്വാനവുമായി വിദ്യാർഥി സംഘം. ഖത്തർ ഫൗണ്ടേഷനിലെ പ്രീ-യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്റെ ഭാഗമായ ഖത്തർ അക്കാദമി ദോഹ പ്രൈമറി സ്‌കൂളിലെ 45 അംഗ സംഘമാണ് പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന് ആഹ്വാനം ചെയ്തത്.
ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ പിന്തുണയും സംഘം തേടി. സങ്കീർണ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് ബാഗ് നിരോധന ക്യാംപെയ്‌ന് തുടക്കമിട്ടത്. സ്‌കൂളിന്റെ ഭിത്തികളിലും തറകളിലുമെല്ലാം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും പതിപ്പിച്ചാണ് ക്യാംപെയ്ൻ. 10,000 പേരുടെ ഒപ്പ് ശേഖരിച്ച് പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് ഖത്തർ ഭരണനേതൃത്വത്തിന് നിവേദനം നൽകാൻ ഒരുങ്ങുകയാണ് സംഘം.
പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് നൽകുന്ന ആഘാതം സംബന്ധിച്ച് വിശദമായ പഠനവും ഗവേഷണവുമെല്ലാം നടത്തിയ ശേഷമാണ് ഒറ്റക്കെട്ടായി വിദ്യാർഥികൾ രംഗത്തിറങ്ങിയത്. ജനങ്ങളെ ബോധവൽക്കരിക്കുകയും സത്വര നടപടികൾ സ്വീകരിക്കുകയുമാണ് ഏക പോംവഴിയെന്ന് ക്യാപെയ്ൻ പ്രവർത്തകയായ 5-ാം ഗ്രേഡ് വിദ്യാർഥിനി തയ്യിബ മുസാഫെരിജ പറഞ്ഞു.