ബഹിരാകാശ നിയമം ലംഘിച്ചാൽ പിഴ കോടി ദിർഹം വരെ
Mail This Article
അബുദാബി∙ നിയമ ലംഘകർക്ക് കോടികളുടെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎഇ ബഹിരാകാശ നിയമത്തിന്റെ വിശദാംശങ്ങൾ പുറത്തിറക്കി. നിയമം ലംഘിക്കുന്നവർക്ക് 1 ലക്ഷം മുതൽ 1 കോടി ദിർഹം വരെയാണ് പിഴ.
ലൈസൻസ്, റജിസ്ട്രേഷൻ, ഉത്തരവാദിത്തം, ഇൻഷൂറൻസ്, അപകട സാധ്യത തുടങ്ങി സമസ്ത മേഖലകളും പ്രതിപാദിപ്പിക്കുന്നതാണ് നിയമം. ആദ്യമായാണ് ഒരു അറബ് ഇസ്‌ലാമിക് രാജ്യം ബഹിരാകാശ നിയമത്തിന് രൂപം നൽകുന്നത്.
ബഹിരാകാശ പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധം സൂക്ഷ്മമായാണ് ഓരോ നിയമങ്ങളും പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം രൂപപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകരിച്ച ബഹിരാകാശ നിയമത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
9 അധ്യായങ്ങളിലായി 54 വകുപ്പുകളടങ്ങിയതാണ് ബഹിരാകാശ നിയമം. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതും നിർമാണം നടത്തുന്നതും വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിക്കുന്നതുമെല്ലാം നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സ്പേസ് പോളിസി ആൻഡ് റഗുലേഷൻസ് ഡയറക്ടർ നാസർ അൽ റാഷിദി പറഞ്ഞു.
ആകാശത്തു നിന്നു പൊട്ടിവീണാൽ
മതിയായ പരിശീലനം നൽകാതെ ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാൻ ശ്രമിക്കുന്നവർക്ക് ഒരു വർഷം തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. ബഹിരാകാശ നിയമം ലംഘിക്കുന്നത് ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
ബഹിരാകാശത്തുനിന്ന് എന്തെങ്കിലും വസ്തുക്കൾ വീണതായി കണ്ടിട്ടും റിപ്പോർട്ട് ചെയ്യാത്തവർക്ക് 30000 ദിർഹം മുതൽ 30 ലക്ഷം ദിർഹംവരെ പിഴയുണ്ട്.