ആകർഷിച്ച് പവിഴവും രത്നങ്ങളും; കൺനിറയെ കാണാൻ തിരക്ക്
Mail This Article
ദോഹ ∙ 17-ാമത് ദോഹ ആഭരണ-വാച്ച് പ്രദർശനത്തിന് തിരക്കേറുന്നു. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് പ്രദർശനം. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇഒയും ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലുമായ അക്ബർ അൽബേക്കർ, ബോളിവുഡ് താരം സോനം കപൂർ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഖത്തർ നാഷനൽ ടൂറിസം കൗൺസിലാണ് ആഡംബര ആഭരണ-വാച്ച് പ്രദർശനത്തിന് തുടക്കമിട്ടത്. 14 രാജ്യങ്ങളിൽ നിന്നായി 129 പ്രദർശകർ 500 പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകളാണ് പ്രദർശിപ്പിക്കുന്നത്.
പ്രവേശനം സൗജന്യം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം. ദോഹ മെട്രോയുടെ റെഡ് ലൈൻ വഴി ഡിഇസിസി മെട്രോ സ്റ്റേഷനിലേക്ക് നേരിട്ടിറങ്ങിയാൽ പ്രദർശന ഹാളിലേക്ക് എത്താം. പ്രദർശനം ശനിയാഴ്ച സമാപിക്കും. തുടർച്ചയായ രണ്ടാം വർഷവും ആഭരണ-വാച്ച് പ്രദർശനത്തിൽ ഇന്ത്യൻ പങ്കാളിത്തം. 27 ഇന്ത്യൻ കമ്പനികളുടെ ആഭരണ, വാച്ച് ശേഖരങ്ങളാണുള്ളത്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ രത്‌ന-ആഭരണ കയറ്റുമതി പ്രമോഷൻ കൗൺസിലാണ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മേളയിൽ പങ്കെടുക്കുന്നത്.
മാണിക്യം, മരതകം, നീല കല്ലുകൾ, പവിഴം തുടങ്ങിയവ ഇന്ത്യയുടെ പവിലിയനിലുണ്ട്. സമകാലിക, ആധുനിക ആഭരണങ്ങളും കൈകൊണ്ട് നിർമിച്ചവയുമുണ്ട്. യൂറോപ്യൻ, മധ്യപൂർവ ദേശങ്ങളുടെ ആഭരണപ്രിയത്തിന് അനുസൃതമായ വൈവിധ്യമാർന്ന ഡിസൈനുകളാണുള്ളത്.