കൊറോണ : നൂതന മെഡിക്കൽ സിറ്റി സ്ഥാപിക്കാൻ യുഎഇ; നിരീക്ഷണം ശക്തമാക്കും
Mail This Article
അബുദാബി ∙ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ നൂതന സംവിധാനങ്ങളോടെ മെഡിക്കൽ സിറ്റി സ്ഥാപിക്കുമെന്നു യുഎഇ. ചൈനയിൽ നിന്നുള്ള കൊറോണ രോഗികളെയും ഇവിടെ ചികിത്സിക്കും. ഏതു സാംക്രമിക രോഗവും ചികിത്സിച്ചു ഭേദമാക്കാനുള്ള അത്യാധുനിക സംവിധാനം യുഎഇയ്ക്കുണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ വിഭാഗം മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് വ്യക്തമാക്കി.
മെഡിക്കൽ സിറ്റി സജ്ജമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. താമസ കേന്ദ്രങ്ങളിൽനിന്നും ഏറെ അകലെയാണു കൊറോണ മെഡിക്കൽ സിറ്റി സ്ഥാപിക്കുക
.രോഗികൾക്കു മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം പാർപ്പിക്കാനും ഇവിടെ സൗകര്യമുണ്ടാകും. കൊറോണ വൈടികൾ സ്വീകരിച്ച ആദ്യ രാജ്യമാണ് യുഎഇ. യുഎഇയിൽ ഇതുവരെ 13 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ചികിത്സയിലുള്ള 10 പേരിൽ 8 പേർ സുഖം പ്രാപിച്ചുവരുന്നു. 2 പേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
ഏഴുരാജ്യങ്ങളിൽ നിന്നു യാത്ര; നിരീക്ഷണം ശക്തമാക്കും
കൊറോണ വൈറസ് (കോവിഡ്–19) വ്യാപനം ശക്തമായതോടെ ചൈന ഉൾപ്പെടെ 7 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ നിരീക്ഷണം യുഎഇ ശക്തമാക്കി. ഹോങ്കോങ്, ദക്ഷിണ കൊറിയ, ഇറാൻ, ജപ്പാൻ, സിംഗപ്പൂർ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണു പ്രത്യേകം നിരീക്ഷിക്കുക. രോഗ ലക്ഷണങ്ങളുള്ളവരെ 28 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നവരെയും നിരീക്ഷിക്കും.