പ്രവാസികൾക്ക് ഉൾപ്പെടെ ഇളവു പ്രഖ്യാപിച്ച് സർക്കാർ; വാടകയും വായ്പയും ഭാരമാകില്ല
Mail This Article
ദോഹ ∙ കോവിഡ്-19 ഭയാശങ്കകൾക്ക് ഇടയിലും പ്രവാസികൾക്ക് ആശ്വാസമേകി സർക്കാരിന്റെ ഇളവുകളും ആനുകൂല്യങ്ങളും.
ഭക്ഷണശാലകൾ, കഫേകൾ, സിനിമ തിയറ്ററുകൾ, ജിമ്മുകൾ ഉൾപ്പെടെയുള്ളവ അടച്ചുപൂട്ടിയതോടെ ചെറുകിട മേഖലകളുടെ വരുമാനം നിലച്ച അവസ്ഥയിലാണ്. വരുമാനമില്ലാതെ കെട്ടിടവാടകകളും ബാങ്ക് വായ്പകളും എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആശങ്കപ്പെട്ടിരുന്നവർക്കാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ച ഇളവുകൾ ആശ്വാസമേകുന്നത്.7,500 കോടി റിയാലിന്റെ സാമ്പത്തിക ആനുകൂല്യമാണ് സ്വകാര്യ മേഖലയ്ക്ക് സർക്കാർ പ്രഖ്യാപിച്ചത്.
ബാങ്ക് തിരിച്ചടവുകൾക്ക് ആറ് മാസം സമയം
സ്വകാര്യ മേഖലയിലുള്ളവരുടെ ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള തിരിച്ചടവുകൾക്ക് ആറ് മാസത്തെ സമയം നൽകാൻ നടപടിയെടുക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് നിർദേശിച്ചു. ബാങ്ക് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സെൻട്രൽ ബാങ്ക് നൽകും. ഖത്തർ ഡവലപ്‌മെന്റ് ബാങ്കിൽ നിന്ന് വായ്പ എടുത്തവർക്ക് തിരിച്ചടവ് 6 മാസത്തേക്ക് നീട്ടി. പ്രവാസികളിൽ ഭൂരിഭാഗം പേർക്കും ബാങ്ക് വായ്പ ഉണ്ടെന്നതിനാൽ നടപടി ആശ്വാസകരമാണ്.
6 മാസത്തേക്ക് വെളളം, വൈദ്യുതി, വാടക സൗജന്യം
ഭക്ഷ്യ സാധനങ്ങൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയെ ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയത് വിൽപന മേഖലയിലെ പ്രവാസികൾക്കും ഗുണം ചെയ്യും. ഹോട്ടൽ, വിനോദസഞ്ചാര മേഖല, റീട്ടെയ്ൽ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, സേവനങ്ങൾ നൽകുന്ന വാണിജ്യ സമുച്ചയങ്ങൾ, വാടകക്കാർ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളെ ആറ് മാസത്തേക്ക് വൈദ്യുതി, വെള്ളം നിരക്കുകളിൽ നിന്ന് ഒഴിവാക്കി. കൂടാതെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ലോജിസ്റ്റിക് മേഖലയ്ക്കും ആറ് മാസത്തെ വാടക നൽകേണ്ടതില്ല. വ്യവസായ മേഖലയിലെ പ്രവാസികൾക്ക് ഈ തീരുമാനങ്ങൾ പ്രയോജനപ്പെടും.