മക്ക, മദീന തിരുഗേഹങ്ങളും അടച്ചു; കർഫ്യൂ നിയമലംഘന ചിത്രം പങ്കുവെച്ചാൽ കടുത്ത ശിക്ഷ
Mail This Article
മക്ക ∙ കോവിഡ്19 വ്യാപന പശ്ചാത്തലത്തിൽ മക്ക, മദീന തിരു പള്ളികളിലെ പ്രധാന കവാടങ്ങൾ ഒഴികെ മുഴുവൻ പ്രവേശന കവാടങ്ങളും അടച്ചതായി അധികൃതർ അറിയിച്ചു. ഇരു പള്ളികളുടെയും തലവൻ ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ സുദൈസിയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ഇരു പള്ളികളിലെയും ആരാധകരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് മുൻകരുതൽ സ്വീകരിക്കുന്നതിന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ഇരു ഹറാമുകളിലും ശക്തമായ മുൻകരുതൽ നടപടികളാണ് കൈകൊണ്ടിട്ടുള്ളത്.
കർഫ്യൂ നിയമലംഘന ചിത്രം പങ്കുവെക്കുന്നവർക്കെതിരെ മുന്നറിയിപ്പ്
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ ഉത്തരവ് ലംഘിക്കുന്ന വാർത്തയും ചിത്രവും വിഡിയോയും സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കർഫ്യൂ ലംഘിക്കുന്നവരും ലംഘിക്കാൻ മറ്റാരെയെങ്കിലും പ്രേരിപ്പിക്കുന്നവരും പ്രോസിക്യൂഷനെ നേരിടേണ്ടിവരുമെന്ന ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇൻഫർമേഷൻ ക്രൈം പ്രിവൻഷൻ നിയമത്തിലെ അനുച്ഛേദം ആറ് പ്രകാരം ഇത്തരം കുറ്റവാളികൾക്കെതിരെ 5 വർഷം തടവും 3 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് ബ്യൂറോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ വ്യക്തമാക്കി. നിയമലംഘകരെ കുറിച്ച് വിവരം നൽകുന്നവരെ ചോദ്യം ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.
ജി 20 രാജ്യങ്ങളുടെ വെർച്വൽ സംഗമം; സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ജി20 രാജ്യങ്ങളുടെ അത്യപൂർവ വെർച്വൽ സംഗമത്തിന് വ്യാഴാഴ്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. കോവിഡ് ഭീതിയെയും അതിന്റെ മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെയും സംഗമത്തിൽ ചർച്ച ചെയ്യും. ജി 20 രാജ്യങ്ങൾക്ക് പുറമെ ക്ഷണിക്കപ്പെട്ട മറ്റു രാഷ്ട്ര പ്രതിനിധികളും സംഗമത്തിൽ സംബന്ധിക്കും. സ്‌പെയിൻ, ജോർദാൻ, സിഗപ്പൂർ, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. കൂടാതെ രാജ്യാന്തരീയവും ദേശീയവുമായ വിവിധ സംഘടനകളും സംഗമത്തിൽ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.